Friday, February 8, 2013

അനാഥത്വം









പ്രായ പൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെയോ ആണ്‍കുട്ടിയെയോ പരസ്പര സമ്മതത്തോടെയോ ഭീഷണിപ്പെടുത്തിയോ നടത്തുന്ന ലൈംഗിക വേഴ്ച ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം പീഡനത്തിന്റെ പരിധിയില്‍ വരുന്ന ക്രിമിനല്‍ കുറ്റമാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തുടനീളം കണ്ടു വരുന്ന ലൈംഗിക പീഡനങ്ങള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ടിരുന്നു. ഇപ്പോള്‍ ആ ഞെട്ടല്‍ മാറി അത് ഒരു വീരകൃത്യമായി. ബലാത്സംഗങ്ങള്‍ പുരുഷന്‍റെ പൌരുഷം അളക്കുന്നതിനുള്ള ഉപാധി ആയി മാറി കഴിഞ്ഞു എന്ന് പറയുന്നതാവും ഏറ്റവും ഉചിതം. നന്മ എന്നത് തിന്മയായും തിന്മ എന്നത് നന്മയായും കൊണ്ടു നടക്കുന്ന ഇന്ത്യ എന്ന മഹാ പീഡന രാജ്യത്ത്‌ ഇരകള്‍ വീണ്ടും വീണ്ടും പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് മനുഷ്യ സ്നേഹികള്‍ എന്ന നിലയില്‍ നമ്മെയെല്ലാം അസ്വസ്ഥരാക്കികൊണ്ടിരിക്കുന്നു.

എങ്ങനെ ഇന്ത്യയില്‍ ഇത്രയധികം പേര്‍ പീഡിപ്പിക്കപ്പെടുന്നു എന്ന രീതിയില്‍ ശരിയായ് വിധത്തില്‍ പഠനങ്ങള്‍ നടക്കുന്നില്ല എന്നത്‌ ദൌര്‍ഭാഗ്യകരമാണ്. ചിലര്‍ സ്ത്രീകളുടെ വസ്ത്രധാരണ രീതിയെ ചോദ്യം ചെയ്യുമ്പോള്‍ മറ്റു ചിലര്‍ പുരുഷന്‍റെ മനോഭാവം മാറ്റാന്‍ വേണ്ടി ശബ്ദം ഉയര്‍ത്തുന്നു. ഈ രണ്ടു കാര്യങ്ങളും ഇന്ത്യ എന്ന രാജ്യത്ത്‌ ഇപ്പോള്‍ നടക്കാത്ത സംഗതി ആയതിനാല്‍ കുറ്റം ചെയ്തവരെ പരമാവധി ശിക്ഷ നല്‍കി “ആദരിക്കുക” എന്നതിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. വ്യത്യസ്ത മതങ്ങളും വ്യത്യസ്ത ചിന്താധാരകളും കൊണ്ടു സമ്പന്നമായ ഇന്ത്യയുടെ മണ്ണില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ് സത്യം. ഗ്രന്ഥം ചുമക്കുന്ന കഴുതകളായി മാറി കഴിഞ്ഞു നാം. തെറ്റ് ചെയ്തവരെ ശിക്ഷിക്കുന്നതിനു പകരം രക്ഷിച്ചെടുക്കാന്‍ വേണ്ടി ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ടികളുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും പീഡനങ്ങള്‍ കൂട്ടുകയേ ഉള്ളൂ എന്ന ചിന്ത ഭാവിയെ കുറിച്ച് ആശങ്കപെടുന്ന, എന്നെ പോലെ ചിന്തിക്കുന്ന ഒരു പാട് ഇന്ത്യക്കാരെ വേദനിപ്പിക്കുന്നു. ഇന്ത്യയിലെ ഏതൊരു രാഷ്ട്രീയ പാര്‍ടിയെ എടുത്ത് നോക്കിയാലും തെറ്റ്‌ ചെയ്യുന്നത് സ്വന്തം അണികള്‍ ആണെങ്കില്‍ അല്ലെങ്കില്‍ സ്വന്തം നേതാക്കള്‍ ആണെങ്കില്‍ അവരെ രക്ഷിച്ചെടുക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ മനുഷ്യ സ്നേഹികള്‍ക്ക് സഹിക്കാന്‍ കഴിയുന്നതല്ല.  ജനാധിപത്യം എന്നത് കുറ്റം ചെയ്തവരെ രക്ഷിക്കാന്‍ ഉള്ള ഒരു വ്യവസ്ഥിതി ആയി മാറി കഴിഞ്ഞു.

നമ്മുടെ യുവാക്കളെ ആരാഷ്ട്രീയര്‍ ആക്കുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വിജയിച്ചിരിക്കുന്നു. നന്മയും തിന്മയും തിരിച്ചറിയാത്ത നപുംസകങ്ങളായി ഇന്ത്യന്‍ യുവത്വം അലയുന്നു. സിനിമകളിലും ഫാന്‍സ്‌ അസോസിയെഷനുകളിലും, സ്പോര്‍ട്സിലും പബ്ബിലും ബാറിലും നമ്മുടെ യുവാക്കള്‍ തളക്കപ്പെട്ടിരിക്കുന്നു. അഴിമതിയില്‍ മുങ്ങി കുളിച്ചു കിടക്കുന്ന ഭരണ പ്രതിപക്ഷങ്ങള്‍ നാടിന്‍റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക്‌ തടസ്സമായി. കലയും സാഹിത്യവും സിനിമയും കച്ചവടമായി മാറി. എഴുത്തും വരയും പണം കൊടുത്തു വാങ്ങാന്‍ കഴിയുന്ന ആഭരണങ്ങളായി മാറി. സമൂഹത്തെ നേര്‍വഴിക്ക് നയിക്കാന്‍ പോന്ന കറപുരളാത്ത നേതാക്കള്‍ ശവക്കല്ലറയിലും ചിതകളിലും ഒടുങ്ങി. ഒരു സമൂഹത്തിന്റെ നെടുംതൂണ്‍ ആയി മാറേണ്ട യുവജനങ്ങള്‍ക്ക്‌ പ്രാതിനിത്യമില്ലാത്ത വ്യവസ്ഥിതി നിലവില്‍ വന്നു. ഇന്ത്യ വൃദ്ധ വയോജനങ്ങള്‍ ഭരിക്കുന്ന രാജ്യമായി മാറി. ജനങ്ങളെ അവര്‍ തെരുവിലറക്കി രാജ്യത്തെ കൊള്ളയടിക്കാന്‍ തുടങ്ങി. വര്‍ഗീയതയുടെ വിഷം വിതറി സാമൂഹിക പ്രശ്നങ്ങള്‍ക്ക് വേണ്ടി ഒന്നിക്കുന്നതില്‍ നിന്നും അവര്‍ നമ്മെ വിലക്കി. വര്‍ഗത്തിന്റെയും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കാന്‍ തുടങ്ങി. ഉറങ്ങി കിടക്കുന്ന ഇന്ത്യന്‍ യുവത്വത്തിനു നേര്‍ വഴി കാണിക്കാന്‍ ആരുമില്ലാതെ അനാഥരായി. പരസ്പരം ശപിച്ചും തെറി പറഞ്ഞും കലഹിച്ചും നടക്കുന്ന പ്രവര്‍ത്തനമായി രാഷ്ട്രീയം ജനങ്ങളില്‍ നിന്ന് അകന്നു. ഇനി ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാവുമോ എന്ന് സംശയിക്കത്തക്കവൈധം കാര്യങ്ങള്‍ കൈവിട്ടു പോവുന്ന രീതിയില്‍ നമ്മുടെ ഇന്ത്യ മഹാ രാജ്യം മാറി. ഞാന്‍ ഇപ്പോഴും ഇന്ത്യയിലെ യുവാക്കളെ വിശ്വസിക്കുന്നു. ഒരു ശക്തിയായ്‌ ഒരു കൊടുങ്കാറ്റായി അവര്‍ തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നു. വ്യക്തിപൂജയില്‍ നിന്നും രാഷ്ട്രീയപൂജയില്‍ വര്‍ഗീയ പൂജയില്‍ നിന്നും ഇന്ത്യന്‍ യുവത സ്വാതന്ത്ര്യം നേടുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത്രയെങ്കിലും എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത് ഒരു കാര്‍ട്ടൂണ്‍ ആണ്.
ഐഎന്റെ മനസാക്ഷിയെ കരയിച്ച ഒരു കാര്‍ട്ടൂണ്‍. ശ്രീ ജോയ്‌ കുളനടയുടെ മറുനാടന്‍ മലയാളി എന്നാ ഇ പത്രത്തില്‍ വന്ന മുകളില്‍ കൊടുത്തിരിക്കുന്ന കാര്‍ട്ടൂണ്‍ (
http://www.marunadanmalayali.com/index.php?page=newsDetail&id=9401).
(താഴെ ആദ്യ കോളം)

പീഡനത്തിനു ഇരയായ പെണ്‍കുട്ടിയെ വേട്ടക്കാരും സമൂഹവും വീണ്ടും വീണ്ടും പീഡിപ്പിക്കുന്നത് എന്നെ ഞെട്ടിക്കുകയും കരയിപ്പിക്കുകയും ചെയ്തു. മനസാക്ഷി
മരിച്ച ഇന്ത്യക്കാരനെയാണ് ജോയ്കുളനടയുടെ കാര്ടൂണ്പ്രതിനിധീകരിക്കുന്നത്. ഒരു കാര്ട്ടൂണിസ്റ്റ് എന്ന നിലയില്‍ വളരെ അപക്വമായ ഒരു വര. സര്‍വോപരി ഇരയോടുള്ള അവഹേളനം. പീഡനങ്ങളെ നിസ്സാരവല്കരിക്കുംപോള്കൈ വിട്ടു പോവുന്നത് നന്മയും പകരം ശക്തിയാര്ജ്ജിക്കുന്നത് തിന്മയുടെ കാവലാള്കളും ആവും. ഒരു കൂട്ടം മനുഷ്യ മൃഗങ്ങള്ചവിട്ടി മെതിച്ച ഒരു പെണ്കുട്ടിയുടെ നിസഹായതക്ക് മേല്നടത്തിയ ബാലാത്കാരം ആയി ഞാന്‍ ഈ കാര്ട്ടൂണിനെ കാണുന്നു.  ഒരു കലാകാരന് ഇത്തരം കാര്‍ട്ടൂണ്‍ വരക്കുന്നതില്‍ ഒരു തെറ്റും ഇല്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. ഞാന്‍ ഈ കാര്‍ട്ടൂണ്‍ ഇവിടെ ഉപയോഗിക്കാന്‍ കാരണം ഈ കാര്‍ട്ടൂണ്‍ നമ്മുടെ ഇപ്പോഴത്തെ മാനസികാവസ്ഥയെ പ്രതിനിധീകരിക്കുന്നു എന്നതാണ്.

നീതിയും ധര്‍മവും തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ........ ജസി ഫ്രണ്ട്. 

6 comments:

  1. നീതിയും ധര്‍മവും തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ..

    അതു തന്നെ പ്രതീക്ഷ... :)

    ReplyDelete
  2. എന്ന് വരും നാളെയോ അതോ പുതു തലമുറ അറിയുന്ന അറിവുകള്‍ ചേര്‍ത്ത് വച്ചോ .ഇന്നത്തെ തലമുറ നന്നായിട്ട് വേണ്ടേ നാളെ ഇതൊക്കെ സംഭവിക്കാന്‍

    ReplyDelete
  3. പ്രതീക്ഷകള്‍.... അസ്തമിക്കാത്ത പ്രതീക്ഷകള്‍
    വാണിജ്യ താല്പര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒരു സമൂഹം ഇവിടെ വളര്‍ന്നു വരുന്നു
    ഇവിടെ എല്ലാം വില്പന ചരക്കുകള്‍ ...
    സ്ത്രീത്വം വില്പനയ്ക്ക് എന്ന് വിലപികുന്നവര്‍ അത് വാര്‍ത്തയാക്കി വില്‍പനക്ക്‌ വെക്കുന്നു ..

    ReplyDelete