Sunday, July 28, 2013

പെരുന്നാള്‍ പക്ഷികള്‍



ആദ്യമായി എഴുതുന്ന ഒരു കഥ ആയതു കൊണ്ടാവാം, ഒന്നും അങ്ങട്ട് ശരിയായിട്ടില്ല.. എന്നാലും എന്നാല്‍ കഴിയുന്നത് ഞാനങ്ങു എഴുതിപിടിപ്പിച്ചു. ആരുടെയെങ്കിലും ജീവിതവുമായി ബന്ധമുണ്ട് ഈ കഥക്ക് എന്ന് തോന്നുന്നുവെങ്കില്‍ അതില്‍ ഒരു സത്യം ഇല്ലാതില്ല. മനസ്സില്‍ വന്ന തോന്നലുകള്‍ ഒരു കഥയായി കുറിചിടുകയാണ് ഇവിടെ.

അനുവാചക വൃന്ദം ക്ഷമിക്കുക.







“റസിയാ വേഗം മാറ്റി നില്‍ക്ക്, കുട്ടികളെയും ഒരുക്കിക്കോ. ഇന്ന് തന്നെ പെരുന്നാളിന് ഡ്രസ്സ്‌ എടുക്കാന്‍ പോവാം” മറുതലക്കല്‍ നിന്നും ഭര്‍ത്താവ് റഷീദിന്റെ സ്നേഹം തുളുമ്പുന്ന ശബ്ദം റസിയയെ സന്തോഷവതിയാക്കി. മൂത്തമകള്‍ കൂട്ടുകാരൊത്ത് മുറ്റത്ത് കളിക്കുകയാണ്. ഇളയവള്‍ ഉമ്മയുമൊത്ത് കൊഞ്ചി കുണുങ്ങി നടക്കുന്നു. അപ്പോഴാണ്‌ അദ്ദേഹം വിളിക്കുന്നത്‌. 

“നിദൂ.. വാ... കളിയൊക്കെ മതി.. വന്നു കുളിച്ചേ.. ഉപ്പ ഇപ്പോള്‍ വരും. നമുക്ക് പെരുന്നാള്‍ ഡ്രസ്സ്‌ എടുക്കാന്‍ പോവാം”

“ഉമ്മാ.. കൊര്‍ച്ചും കൂടി കളിച്ചിട്ട് പോരെ?”  

“പറയുന്നത് കേള്‍ക്ക് മോളെ.. ഉപ്പ ഇപ്പോള്‍ എത്തും” 

“ന്നാ ബാക്കി ഞാന്‍ പോയി വന്നിട്ട് കളിക്കാം ട്ടോ.. ഉപ്പ ഇപ്പോള്‍ വരുംന്ന്‍ ഉമ്മ പറയുന്നു” നിദ കൂട്ടുകാരോടായി പറഞ്ഞു. 

നിങ്ങള്‍ എവിടെയാ പോവുന്നെ? അയലത്തെ അമ്മുക്കുട്ടി ചോദിച്ചു. 

“ആ.. എനിക്കറിയില്ല.. പെരുന്നാളിനേക്ക് പുതിയ ഉടുപ്പ് വാങ്ങിയിട്ട് ഞാന്‍ കാണിച്ചു തരാംട്ടോ”.. അതും പറഞ്ഞു അവള്‍ വീട്ടിലേക്ക് ഓടികയറി.

“ഉമ്മാ.... മിന്നുവിനെ കൊണ്ടു പോവുന്നുണ്ടോ?  

“അതെന്താ മോളെ നീ അങ്ങനെ ചോദിച്ചത്?” 

“അവള്‍ ദാ ഇവിടെന്ന് കളിക്കാണല്ലോ” 

“അവളെ ഉമ്മ കുളിപ്പിക്കും, മോള്‍ വേഗം ചെന്ന് കുളിച്ചു വാ” 

“മിന്നൂ.. നിനക്കേത് കളര്‍ ഡ്രസ്സ്‌ ആണ് വേണ്ടത്?” നിദ അനിയത്തിയോട് ചോദിച്ചു. 

“എനിക്ക് മഞ്ഞ കളര്‍ മതി” അതും പറഞ്ഞു അവള്‍ അവിടെ കിടന്ന ഉമ്മയുടെ പച്ച ചുരിദാര്‍ കാണിച്ചു കൊടുത്തു.

നിദക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. 

“ഉമ്മാ.. ഈ പച്ച ചുരിദാര്‍ കാണിച്ചു മിന്നു പറയുന്നു അവള്‍ക്ക് ഈ മഞ്ഞ കളര്‍ ആണ് വേണ്ടതെന്നു”  

റസിയക്കും ചിരി വന്നു. അവള്‍ മിന്നുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

“ന്നോട് മിണ്ടണ്ട” ഉമ്മയും ഇത്താത്തയും കളിയാക്കിയത്തില്‍ മിന്നു പിണങ്ങി.

“ഉമ്മാന്റെ പൊന്നൂസ് അങ്ങനെ പറയല്ലേ.. മോള്‍ക്ക് ഉമ്മ നല്ല ഡ്രസ്സ്‌ തന്നെ വാങ്ങി തരും” 

“ഞാന്‍ ഉമ്മാന്റെ മോളല്ല.. ഉപ്പച്ചിന്റെ മോളാ”... മിന്നു പരിഭവിച്ചു.
“ഉമ്മാ എനിക്ക് പിങ്ക് കളര്‍ മതി. ന്‍റെ ക്ലാസിലെ സഫീനക്ക് ആ കളറില്‍ ഒന്നുണ്ട്. എന്ത് രസാ കാണാന്‍” 

“ഉം.. മോള് വേഗം കുളിച്ചു വാ.. അപ്പോഴേക്കും ഉമ്മ നിന്‍റെ ഉടുപ്പ് ഇസ്തിരിയിട്ട് വെക്കാം”

പുറത്ത് നേരിയ ചാറ്റല്‍ മഴ പെയ്യുന്നുണ്ട്. കുട്ടികള്‍ രണ്ടാളും പുറത്ത് പോവുന്നതിന്റെ ഉത്സാഹത്തില്‍ ആണ്. പോയി വന്നിട്ട് മഴ പെയ്താല്‍ മതിയായിരുന്നു. പുറത്ത് സ്കൂട്ടറിന്റെ ശബ്ദം കേള്‍ക്കുന്നു. ഇക്ക ഇത്ര വേഗം എത്തിയോ? സാധാരണ വേഗം വരാമെന്ന്‍ പറഞ്ഞാല്‍ ഒരു രണ്ടു മണിക്കൂര്‍ എങ്കിലും വൈകുന്ന ആളാണ്‌. ഇന്നെന്തു പറ്റിയോ ആവോ? 

“നമുക്ക് കാറില്‍ പോയാല്‍ പോരെ.. ഈ ചാറ്റല്‍ മഴ കൊണ്ടാല്‍ കുഞ്ഞുങ്ങള്‍ക്ക് പനിക്കില്ലേ?” കുഞ്ഞുങ്ങളെയും എടുത്ത് പുറത്തേക്കിറങ്ങുമ്പോള്‍ റസിയ ചോദിച്ചു.

“മഴ ഇവിടെ മാത്രമേ ഉള്ളൂ.. അങ്ങാടിയില്‍ ഒരു മഴയും ഇല്ല”
മിന്നു ഉമ്മയുടെ കയ്യില്‍ ഉറക്കം തൂങ്ങാന്‍ തുടങ്ങിയിരിക്കുന്നു. അവള്‍ ഉറങ്ങുന്നത് കാണുമ്പോള്‍ റസിയക്ക് കൊതിയാവും. ആ കുഞ്ഞു കവിളില്‍ അവള്‍ തുടരെ തുടരെ ഉമ്മ വെക്കും. നല്ല ഉറക്കം നഷ്ടപ്പെടുന്ന അലോസരം  മുഖത്ത് വിടര്‍ത്തി അവള്‍ മുഖം തിരിക്കും. ഇന്നും റസിയ അവള്‍ക്ക് ഉമ്മ കൊടുത്ത്. പക്ഷേ ഇന്നവള്‍ മുഖം തിരിച്ചില്ല. അവള്‍ ഒന്ന് പുഞ്ചിരിച്ചു. ഒരായിരം പൂര്‍ണ ചന്ദ്രന്മാര്‍ വിടര്‍ന്ന പോലെ പ്രകാശം പരത്തിയ ഒരു പുഞ്ചിരി. അവള്‍ക്കറിയാമായിരുന്നു അവള്‍ക്ക് ഡ്രസ്സ്‌ എടുക്കാന്‍ വേണ്ടിയാണ് പുറത്ത് പോവുന്നതെന്ന്.
ആ സന്തോഷം അവളുടെ മുഖത്ത് തെളിഞ്ഞു നിന്നു.

“ഉപ്പാ എനിക്ക് പിങ്ക് കളര്‍ ഡ്രസ്സ്‌ ആണ് വേണ്ടത്” നിദ  ഉപ്പയുടെ കൈ പിടിച്ചു കൊണ്ടു പറഞ്ഞു.  

“ഇന്ന് മോള്‍ക്ക് ഇഷ്ടപ്പെട്ട ഏതു ഡ്രെസ്സും ഉപ്പച്ചി വാങ്ങി തരും”. 

“ഉപ്പാ ഞാനിന്ന്‍ രണ്ടു നോമ്പ് നോറ്റ്” 

“ആഹാ.. അത് നന്നായി” 

“വാ.. വന്നു വണ്ടിയില്‍ കയറു” റഷീദ് റസിയയോടായി പറഞ്ഞു. 

പതിവിലും സന്തോഷത്തില്‍ ആണ് റസിയ അന്ന് ഷോപിംഗ് നടത്തിയത്. ഏതു ഡ്രസ്സ്‌ എടുക്കുമ്പോഴും പ്രത്യേകിച്ച് ഒരഭിപ്രായം പറയാതെ റഷീദ് അവരോടൊപ്പം ചേര്‍ന്നു നിന്നു. ആദ്യമായിട്ടാണ് വിവാഹം കഴിഞ്ഞു കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് പോലെ ഒരു ഷോപ്പിംഗ്‌ നടത്തുന്നത്.

നിദക്ക് ഇഷ്ടപെട്ട പിങ്കില്‍ വെള്ളയും മഞ്ഞയും റോസാപൂക്കള്‍ ഉള്ള ഉടുപ്പും മിന്നുവിന് പച്ചയില്‍ കുരുവികള്‍ ഇരിക്കുന്ന ഉടുപ്പും വാങ്ങി. അപ്പോള്‍ തന്നെ സമയം ഏറെ വൈകി. പെരുന്നാള്‍ പ്രമാണിച്ച് നഗരത്തില്‍ നല്ല ട്രാഫിക് ഉണ്ട്. റസിയക്കുള്ള ഡ്രസ്സ്‌ പിന്നീടൊരിക്കല്‍ വാങ്ങാമെന്നു പറഞ്ഞു അവര്‍ തിരിച്ചു പോവാനൊരുങ്ങി.

“ഉമ്മാ..വിട്.. ഞാന്‍ ഈ കവര്‍ പിടിച്ചോളാം..” നിദ റസിയയോട് പറഞ്ഞു. 

“വേണ്ട മോളെ അത് നിലത്ത് വീണാല്‍ ആകെ കേടായിപോവും. പിന്നെ പെരുന്നാളിനെക്ക് അത് പഴയതായി മാറും.” 

“വേണ്ട.. ഞാന്‍ പിടിക്കും”  നിദക്ക് വാശി കൂടിയാല്‍ പിന്നെ കരച്ചില്‍ തുടങ്ങും. റസിയ സമ്മതിച്ചു.

ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടാന്‍ തുടങ്ങി. കര്‍ക്കിടകം തകര്‍ത്ത് പെയ്യാന്‍ വെമ്പല്‍ കൊള്ളുന്നു. മഴയെ സ്വാഗതം ചെയ്യാന്‍ വേണ്ടി ഭൂമിയില്‍ ഒരു കുഞ്ഞു മാലാഖകുട്ടി കാത്തിരിക്കുന്നു. നിദയുടെ മനസ്സില്‍ ആഹ്ലാദം തിരതല്ലി. മഴ പെയ്തു സ്കൂട്ടറില്‍ പോവാന്‍ എന്ത് രസമായിരിക്കും.

“ഉപ്പാ.. ഒരു മഴ പെയ്തിരുന്നെങ്കില്‍! എന്ത് രസമായിരിക്കും അല്ലെ?”

“അപ്പോള്‍ നിന്‍റെ ഡ്രസ്സ്‌ നനയില്ലേ പാത്തുമ്മാ?” ചോദിച്ചത് റസിയ ആയിരുന്നു. 

“ആ.. എന്നാല്‍ വേണ്ട.. പടച്ചോനെ.. ഞങ്ങള്‍ വീട്ടിലെത്തിയിട്ട് മഴ പെയ്യിച്ചാല്‍ മതിയേ. ആമീന്‍” കുഞ്ഞു നിദ പ്രാര്‍ഥിച്ചു.

അവര്‍ വീട്ടിലേക്ക് തിരിച്ചു. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. ശക്തമായ മിന്നല്‍പിണരുകള്‍ അന്തരീക്ഷത്തില്‍ വെള്ളികതിര്‍ വരയ്ക്കുന്നു. മഴ പെയ്യുമോ? മഴ പെയ്യാതിരിക്കാന്‍ ഉള്ള പ്രാര്‍ഥനയില്‍ ആണ് നിദ.

“ഉമ്മാ... ഇടി വെട്ടാതിരിക്കാന്‍ പ്രാര്‍ഥിക്ക് ഉമ്മാ. എനിക്ക് പേടിയാ...?”

“ഒന്ന് മിണ്ടാതിരിയെടി” റഷീദ് ദേഷ്യപ്പെട്ടു. 

അയാളുടെ ശബ്ദം അവളെ നിശബ്ദയാക്കി. മഴ പെയ്താല്‍ ഡ്രസ്സ്‌ കേടാവുമോ എന്ന ചിന്തയില്‍ ആണ് ഇപ്പോളവള്‍. അവള്‍ തിരിഞ്ഞു ഉമ്മയെ നോക്കി. മഴയെ പേടിക്കാതെ ഉമ്മയുടെ മാറോടൊട്ടി ചേര്‍ന്ന് കിടക്കുന്ന മിന്നുവിനെ അവള്‍ കണ്ടു. അവര്‍ പരസ്പരം നോക്കി പുഞ്ചിരിച്ചു. മാലാഖമാരുടെ പുഞ്ചിരി.

“നമ്മള്‍ എന്തിനാ ഈ വഴി പോവുന്നത്? റസിയയുടെ ചോദ്യം കേട്ടു റഷീദ് ഒന്നും പ്രതികരിച്ചില്ല. 

“നീ ഒന്ന് മിണ്ടാതിരി” അയാള്‍ പറഞ്ഞു. 

“ഇതിലൂടെ കുറെ ദൂരം പോവണ്ടേ? ഈ ചെറിയ മഴ കൊണ്ടാല്‍ കുട്ടികള്‍ക്ക് പനിക്കില്ലേ’? 

റഷീദ് ഒന്നും മിണ്ടിയില്ല. 

മഴ പതിയെ പതിയെ ശക്തി കൂടാന്‍ തുടങ്ങി. നിദയുടെ കണ്ണുകളില്‍ അങ്കലാപ്പ് ഉയര്‍ന്നു. മഴ പെയ്താല്‍ പുതിയ ഉടുപ്പ് കേടാവല്ലോ, പിന്നെ എങ്ങനെ അമ്മുക്കുട്ടിയെ കാണിച്ചു കൊടുക്കും? ഉടുപ്പ് കേടായാല്‍ എന്ത് ചെയ്യും? പെരുന്നാളിന് എനിക്ക് മാത്രം ഉടുപ്പ് ഉണ്ടാവില്ലേ? മിന്നുവിന്റെയും ഉടുപ്പ് കേടാവൂല്ലേ? 

“ഉമ്മാ എനിക്ക് വിശക്കുന്നു. എനിക്ക് എന്തേലും വേണം.” മിന്നു റസിയയോട് പറഞ്ഞു.

“വീട്ടില്‍ എത്തിയിട്ട് ഉമ്മ തരാം ട്ടോ”  

“എനിക്കിപ്പം വേണം” മിന്നു ചിണുങ്ങാന്‍ തുടങ്ങി.

“ഇപ്പോള്‍ നമ്മള്‍ വണ്ടിയില്‍ അല്ലെ, വീട്ടില്‍ എത്തിയിട്ട് തരാം” 

“വേണ്ട .. വേണ്ടാ.. എനിക്കിപ്പം വേണം”

ശരിയാണ് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഒരു ഗ്ലാസ്‌ പാല്‍ മാത്രമേ കുട്ടികള്‍ക്ക് കൊടുത്തിട്ടുള്ളൂ. വിശക്കുന്നുണ്ടാവും. മിന്നു കരയാന്‍ തുടങ്ങിയിരിക്കുന്നു. ഈ തണുപ്പില്‍ വിശപ്പ് കൂടുതലാവും. റസിയയിലെ ഉമ്മ മനസ്സില്‍ സങ്കടം തിരതല്ലി.

“നിങ്ങള്‍ ഒന്ന് നിര്‍ത്തിയേ, ബാഗില്‍ പഴമുണ്ട്. ഞാന്‍ അതെടുത്ത് മക്കള്‍ക്ക് കൊടുക്കട്ടെ” 

റഷീദ് വണ്ടി നിര്‍ത്തിയില്ല. ഒന്നും അറിയാത്ത പോലെ അയാള്‍ വണ്ടി ഓടിച്ചു കൊണ്ടിരിക്കുന്നു. മിന്നുവിന്റെ കരച്ചില്‍ ഉച്ചത്തിലായി. എന്തോ അസ്വാഭാവികമായ കരച്ചില്‍. 

“ഉപ്പാ.. വണ്ടി നിര്‍ത്തുപ്പാ..മിന്നു കരയുന്നത് കണ്ടില്ലേ” നിദ റഷീദ്നോട് ആവശ്യപ്പെട്ടു. അയാള്‍ വീണ്ടും കേട്ടഭാവം നടിച്ചില്ല. 

“കരയെല്ലെടി.. ഉമ്മ വീട്ടില്‍ എത്തിയിട്ട് ചോക്ലെയ്റ്റ് തരാം ട്ടോ” 

അതവളെ സമാധാനിപ്പിച്ചുവെന്ന തരത്തില്‍ അവള്‍ കരച്ചില്‍ നിര്‍ത്തി.

വീണ്ടും വഴി മാറി സ്കൂട്ടര്‍ ഓടാന്‍ തുടങ്ങിയപ്പോള്‍ റസിയ റഷീദിന്റെ തോളില്‍ ശക്തിയായി പിടിച്ചു പറഞ്ഞു. 

“നോക്കി...ഈ വഴി പോവണ്ട.. റോഡ്‌ മോശമാണ്. എന്തെങ്കിലും പറ്റിയാല്‍ ഈ സമയത്ത് തിരിഞ്ഞു നോക്കാന്‍ ആരും ഉണ്ടാവില്ല”

“നിന്നോട് മിണ്ടാതിരിക്കാന്‍ കുറെ നേരമായി പറയുന്നു” റഷീദ് ദേഷ്യപ്പെട്ടു.

ആ റോഡിലൂടെ ഏകദേശം 50 മീറ്റര്‍ മുന്നോട്ടു പോയി. പെട്ടന്ന്‍ വണ്ടി നിന്നു. റഷീദ് നിദയോടു സ്കൂടറില്‍ നിന്നും പുറത്തിറങ്ങാന്‍ പറഞ്ഞു. മിന്നു അപ്പോഴും കരഞ്ഞു കൊണ്ടിരുന്നു.  

“എന്തിനാ ഇവിടെ നിര്‍ത്തിയത്?” പരിസരം വീക്ഷിച്ചു കൊണ്ടു റസിയ ചോദിച്ചു.

ചുറ്റിലും ആരും ഇല്ല. ആകാശത്തു നിന്നും ഇടിയുടെ മുഴക്കം കേള്‍ക്കാന്‍ തുടങ്ങി. മഴ കനക്കുന്നു. റോഡിന്റെ ഒരുഭാഗത്ത് നല്ല ആഴമുള്ള വെള്ളക്കെട്ടാണ്. അതിനു ചുറ്റിലും ഒരു വീടുപോലും ഇല്ല. പവര്‍ കട്ട് സമയമായതു കൊണ്ടാവാം തെരുവ് വിളക്കുകള്‍ കത്തുന്നില്ല. റോഡിലെങ്ങും ആരെയും കാണാനില്ല. ഇവിടെ തങ്ങളെ ആരും കാണില്ല എന്നതും എന്തിനിവിടെ നിര്‍ത്തി എന്നതുമായ  ചിന്തയില്‍ അവള്‍ അസ്വസ്ഥയായി. ഇറങ്ങണോ വേണ്ടെ എന്ന സംശയത്തില്‍ അവള്‍ ഒരു നിമിഷം ആലോചിച്ചു. 

“ഇവിടെ ഇറങ്ങ്” അതൊരു ആജ്ഞ ആയിരുന്നു. റഷീദിന്‍റെ സ്വരവ്യത്യാസം തിരിച്ചറിഞ്ഞ റസിയക്ക് ഉള്ളില്‍ വീണ്ടും ഭയം അങ്കുരിച്ചു.. 

“ഇവിടെ ഇറങ്ങെടി.. നിനക്കെന്താ പറയുന്നത് അനുസരിച്ചാല്‍” 

“ഈ മഴത്ത് ഇവിടെ നിര്‍ത്തിയിട്ടു നിങ്ങള്‍ എന്താ ചെയ്യാന്‍ പോവുന്നത്?” 

“നീയും നിന്‍റെ മക്കളും എനിക്ക് ഇന്നൊരു ബാധ്യതയാണ്. അത് കൊണ്ടു ഇവിടെ വച്ച് നമുക്ക് നമ്മുടെ ബന്ധം അവസാനിപ്പിക്കാം” 

“നിങ്ങള്‍ എന്താണീ പറയുന്നത്? എനിക്കൊന്നും മനസ്സിലാവുന്നില്ല” 

കഥയറിയാതെ അവരുടെ മുഖത്തേക്ക് നോക്കിയിരിക്കുകയായിരുന്നു നിദ അപ്പോള്‍. ഉപ്പച്ചി എന്തിനാ ഇവിടെ നിര്‍ത്തിയതെന്നും എന്തൊക്കെയാ പറയുന്നതെന്ന് അവള്‍ക്ക് മനസ്സിലായില്ല. 

“നിനക്ക് ഞാന്‍ മനസ്സിലാക്കി തരാം” എന്ന് പറഞ്ഞു റഷീദ് സ്കൂട്ടര്‍ താഴെ വെള്ളക്കെട്ടിലേക്ക് ഉരുട്ടിയുട്ടു. 

“നിങ്ങള്‍ എന്ത് ഭ്രാന്താണീ കാണിക്കുന്നത്?” റസിയ അല്പം ഉച്ചത്തില്‍ ചോദിച്ചു.

അത് കേട്ട ഭാവം നടിക്കാതെ റഷീദ് നിദയുടെ നേരെ തിരിഞ്ഞു.

“നിദാ...” 

റഷീദിന്റെ കണ്ണുകളിലെ ഭാവം കണ്ടു നിദ ഉമ്മയുടെ അടുത്തേക്ക് ഓടി.

“ഉമ്മാ.. “ ഉപ്പയുടെ പ്രവൃത്തി കണ്ടു ഭയന്ന അവള്‍ക്ക് കരച്ചില്‍ വന്നു...

റഷീദ് അവളുടെ പിറകെ പോയി അവളുടെ കൈക്ക് പിടിച്ചു. റസിയ റഷീദിന്റെ കൈ തടഞ്ഞു. 

“വിട്.. എന്‍റെ മോളെ വിട്” 

“മാറി നില്‍ക്കെടി” റഷീദ് റസിയയെ തള്ളിമാറ്റി. അവളും മിന്നുവും റോഡില്‍ മലര്‍ന്നടിച്ചു വീണു. നിദയെ പിടിച്ചു വലിച്ചു കൊണ്ടു റഷീദ് ചോദിച്ചു..

“ഞാന്‍ വിളിച്ചാല്‍ എന്താടി ഇവിടെ വന്നാല്‍?” 

അവളുടെ മുഖമടച്ചു ഒന്ന് കൊടുത്തു റഷീദ്. അവളുടെ കണ്ണില്‍ നിന്നും പൊന്നീച്ച പാറി. അവള്‍ ഉറക്കെ കരഞ്ഞു. ആ കുരുന്നു കണ്ണുകള്‍ എന്നെ തല്ലല്ലേ എന്നയാളോട് യാചിച്ചു. 

“ഉപ്പാ അടിക്കല്ലേ.. എന്നെ അടിക്കല്ലേ ..ഞാന്‍ വരാം..” അവള്‍ കരച്ചിലിനിടയില്‍ പറയുന്നുണ്ടായിരുന്നു. 

റഷീദ് അവളുടെ കയ്യില്‍ ഉണ്ടായിരുന്ന ഡ്രസ്സ്‌ന്‍റെ കവര്‍ പിടിച്ചു വാങ്ങി. അവളുടെ കുഞ്ഞു കരങ്ങള്‍ അത് വിട്ടു കൊടുക്കാന്‍ മടിച്ചെങ്കിലും അടി കിട്ടുമെന്ന് കരുതി പെട്ടന്ന്‍ തന്നെ വിട്ടു കൊടുത്തു. 

റഷീദ് ആ കവര്‍ എടുത്തു വെള്ളക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു.

“അള്ളാ.. എന്‍റെ ഉടുപ്പ്.. ഉമ്മാ.. ഉപ്പ എന്‍റെ ഉടുപ്പ് എറിഞ്ഞുമ്മാ..” 

അവളുടെ മുഖം വാടി. ഭയം കൊണ്ടു കരയാനും പറ്റുന്നില്ല. അവള്‍ കണ്ട മധുരസ്വപ്നങ്ങളെയാണ് അയാള്‍ വലിച്ചെറിഞ്ഞത്. ഇതിനു മാത്രം എന്താ സംഭവിക്കുന്നത്? റസിയ മിന്നുവിനെയും എടുത്ത് ഓടി വന്നു റഷീദിന്റെ കൈക്ക് പിടിച്ചു. 

“വേണേല്‍ എന്നെ തല്ലിക്കോ.. എന്തിനാ ഈ കുഞ്ഞുങ്ങളെ... “ 

കാലുയര്‍ത്തി ഒരു ഒറ്റ ചവിട്ടായിരുന്നു മറുപടി. മറിഞ്ഞു വീണു റസിയയും മിന്നുവും. ആ വീഴ്ചയില്‍ മിന്നുവിന്റെ കൈ ഒടിഞ്ഞു. അവള്‍ വീണ്ടും വീണ്ടും ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി. നിദ കരഞ്ഞു കൊണ്ടു ഓടിവന്നു ഉമ്മയുടെ അരികിലെത്തി. റഷീദ് നിദയുടെ കഴുത്തിനു കുത്തി പിടിച്ചു പൊക്കിയെടുത്തു. 

‘വിട് ഉപ്പാ.. വിട്..” അവള്‍ അപേക്ഷിച്ചു. ഒരു നിമിഷം നിദയെ താഴെ നിര്‍ത്തി അയാള്‍ റസിയയോട് പറഞ്ഞു. 

“ഞാന്‍ പറഞ്ഞില്ലേ... മറ്റൊരു പെണ്ണ് കെട്ടാന്‍ നീയും നിന്‍റെ മക്കളും എനിക്ക് ഭാരമാണ്. ഇനി എനിക്ക് നിങ്ങളെ സഹിക്കാന്‍ വയ്യ..” 

അടുത്ത നിമിഷം അയാള്‍ നിദയെ പൊക്കി എടുത്ത് വെള്ളക്കെട്ടിലേക്ക് എറിയാന്‍ തുനിഞ്ഞു. അവളുടെ കുഞ്ഞി കൈകള്‍ അയാളുടെ ഷര്‍ട്ടില്‍ പിടിമുറുക്കി.

“വേണ്ട ഉപ്പാ.. വേണ്ടാ... എന്നെ കൊല്ലല്ലേ.. “ അവള്‍ ഉറക്കെ കരഞ്ഞു. 

അയാളിലെ ചെകുത്താന്‍ അത് കേട്ടില്ല.. ഒരു കൈ കൊണ്ടു തൂക്കി പിടിച്ചു മറുകൈകൊണ്ട് അവളുടെ തലയ്ക്കു ഒരു കിഴുക്ക് കൊടുത്തു. അസഹ്യമായ വേദനയില്‍ അവള്‍ ഷര്‍ട്ടിലെ പിടുത്തം വിട്ടു. റഷീദിന്റെ കാലില്‍ ഒരു പിടുത്തം വീണു. റസിയ. അവള്‍ അയാളുടെ കാലു പിടിച്ചു കെഞ്ചി.

“എന്‍റെ മക്കളെ ഒന്നും ചെയ്യല്ലേ.. ഞാനും മക്കളും എങ്ങോട്ട് വേണേലും പൊയ്ക്കൊള്ളാം” 

"ഇതിനുള്ള അവസരം ഞാന്‍ നിനക്ക് മുമ്പ് തന്നിരുന്നു. പക്ഷേ അന്നത് നീ കേട്ടില്ല." 

അയാള്‍ അവളെ ആഞ്ഞു തൊഴിച്ചു. പക്ഷെ തൊഴി കിട്ടിയത് കുഞ്ഞു മിന്നുവിനും കൂടിയായിരുന്നു. അവളുടെ കരച്ചില്‍ കനത്തമഴയില്‍ ഒലിച്ചു പോയി. മിന്നു റസിയയുടെ കൈയ്യില്‍ നിന്നും തെറിച്ചു വീണു.
റോഡില്‍ കിടന്നു ആ പൈതല്‍ വേദനായാല്‍ പിടഞ്ഞു. 

നിദയുടെ എതിര്‍പ്പിനെ വകവെക്കാതെ റഷീദ് അവളെ എടുത്തു വെള്ളക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു.

“ഉമ്മാ...” എന്ന അലര്‍ച്ചയോടെ നിദ വെള്ളക്കെട്ടില്‍ മലര്‍ന്നടിച്ചു വീണു. 

“എന്‍റെ മോളെ.....” 

വെള്ളത്തില്‍ മുങ്ങിപൊങ്ങുന്ന നദയെ കണ്ടു റസിയ മിന്നുവിനെ മറന്നു വെള്ളക്കെട്ടിലേക്ക് എടുത്തു ചാടി. നീന്തല്‍ അറിയാത്ത റസിയയും നിദയും മുങ്ങി താഴുന്നത് വല്ലാത്ത ഒരാഹ്ലാദത്തോടെ റഷീദ് നോക്കി നിന്നു. സഹായത്തിനായി അവര്‍ നിലവിളിച്ചു. അയാള്‍ ആസ്വദിക്കുകയായിരുന്നു അവരുടെ നിലവിളി. വെള്ളത്തില്‍ നിന്നും മിന്നുവും റസിയയും ജീവന് വേണ്ടി പിടക്കുമ്പോള്‍ കുഞ്ഞു മിന്നു റോഡില്‍ കിടന്നു കരയുകയായിരുന്നു. റഷീദ് ഓടി ചെന്ന് അവളെ എടുത്തു. എന്നിട്ട് വളരെ സൂക്ഷിച്ചു വെള്ളക്കെട്ടിലേക്ക് ഇറങ്ങി. ഭയം മൂലം ഉപ്പയെ തട്ടിമാറ്റാന്‍ മിന്നു ശ്രമിക്കുന്നുണ്ടായിരുന്നു. അവളുടെ കരച്ചില്‍ നിരത്താന്‍ റഷീദ് അവളുടെ വായ പൊത്തി പിടിച്ചു. വെള്ളക്കെട്ടിന്റെ ഓരത്ത് നിന്ന് റഷീദ് മിന്നുവിനെ കാലില്‍ തൂക്കിയെടുത്ത് അവളുടെ മുഖം വെള്ളത്തില്‍ മുക്കി പിടിച്ചു.

തന്‍റെ മകളുടെ മരണ പിടച്ചില്‍ ശരിക്കും ആസ്വദിക്കുകയായിരുന്നു അയാള്‍. പിടച്ചില്‍ ഒന്ന് നിലച്ചപ്പോള്‍ മരിച്ചോ എന്നറിയാന്‍ അയാള്‍ മിന്നുവിനെ പൊക്കി നോക്കി. അവളുടെ ശരീരം അപ്പോള്‍ വളഞ്ഞു റഷീദിനെ പിടിക്കാനാഞ്ഞു. വര്‍ധിച്ച ആവേശത്തോടെ റഷീദ് വീണ്ടും അവളെ വെള്ളത്തില്‍ മുക്കി പിടിച്ചു. ആ സമയം റസിയയുടെയും നിദയുടെയും ശരീരം വെള്ളത്തില്‍ താഴ്ന്നു പോയിരുന്നു. മിന്നുവിന്റെ അവസാനത്തെ പിടച്ചില്‍ അയാളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തി. ക്രൂരമായ ഒരു പുഞ്ചിരി. അവളെ പൊക്കിയെടുത്ത് അയാള്‍ തോളിലിട്ടു. തന്‍റെ ചെരിപ്പുകള്‍ വെള്ളക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു. രണ്ടു മിനിറ്റു കൂടി അവിടെ നിന്ന് റസിയയുടെയും നിടയുടെയും മിന്നുവിന്‍റെയും മരണം ഉറപ്പാക്കിയ ശേഷം അയാള്‍ റോഡിലേക്ക് തിരിച്ചു കയറി.

തോളില്‍ ജീവനറ്റ ഒരു മാലാഖ കുട്ടിയുമായി.....
------------------------------------------൦൦൦൦൦--------------------------------------------------

ജസിഫ്രണ്ട് 
ദോഹ 
ഖത്തര്‍

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്നേഹപൂര്‍വ്വം പരിഗണിക്കുന്നതാണ്...

താഴെ കമന്റ് ബോക്സ്‌ നിങ്ങള്‍ക്ക് സ്വന്തം. 
 .
 

 

Wednesday, July 17, 2013

ഗസലും ഞാനും..




എന്തെങ്കിലും ഒക്കെ എഴുതുമ്പോള്‍ ആണ് മനസ്സിന് ഒരു കുളിര് അല്ലെങ്കില്‍ ഒരു തണുപ്പ് അതും അല്ലെങ്കില്‍ ഒരു സുഖം .....

നിങ്ങളെ ഒക്കെ ഇങ്ങനെ ബുദ്ധിമുട്ടിക്കേണ്ടി വന്നതില്‍ ദുഖമുണ്ട്...





 

ഹേയ് ശ്രവണ സുന്ദരിയായ ഗസല്‍
വിട പറയും മുന്‍പേ എനിക്ക് ചോദിക്കാനുണ്ട്...

നിദ്രാവിഹീനങ്ങളായ രാവുകളിലെന്നെ
തഴുകി തലോടി ഉറക്കിയപ്പോഴോ?
ഏകാന്തതയുടെ കനല്‍ പഥങ്ങളില്‍
എന്നോടൊപ്പം കൂട്ട് ചേര്‍ന്നപ്പോഴോ?
എപ്പോഴാണ് നീ എനിക്ക് പ്രിയപ്പെട്ടവളായത്? 

നിന്‍റെ വശ്യമായ സൌന്ദര്യം എന്‍റെ
സ്വപ്നങ്ങള്‍ക്ക് നിറം കൊടുത്തപ്പോഴോ?
നിന്‍റെ ശബ്ദ താരുണ്യം എനിക്കെന്‍റെ
യൌവനം തിരിച്ചു നല്കിയപ്പോഴോ?
എപ്പോഴാണ് ഞാന്‍ നിന്നെ പ്രേമിച്ചു തുടങ്ങിയത്?

ഈ ജീവിത സായഹ്നത്തില്‍  
നെഞ്ചില്‍ വിടരാന്‍ കൊതിച്ച പ്രണയവും 
ജീവിതം എഴുതാന്‍ കൊതിച്ച വരികളും
എന്‍റെ നെഞ്ചകം കരിച്ചു ചാമ്പലാക്കുമ്പോഴാണോ?   
എപ്പോഴാണ് നീ എനിക്ക് സ്വന്തമായത്?  




ജസി ഫ്രണ്ട്
ദോഹ
ഖത്തര്‍