Wednesday, December 25, 2013

ചെമ്പരത്തിയും കുട്ടിയും...



പൂ പറിക്കാന്‍ ചെന്ന കുട്ടിയോട്
നിങ്ങളെന്നെ ഭ്രാന്തിയാക്കിയെന്നു
തൊടിയിലെ ചെമ്പരത്തിയുടെ സങ്കടം

വല്ലവനും പറയുന്നത് വിശ്വസിച്ചു
നടക്കുന്ന നീയല്ലാതെ മറ്റാരാണ്
ഭ്രാന്തിയെന്നു കുട്ടിയുടെ മറുചോദ്യം

Friday, December 20, 2013

ഒരമ്മ മകള്‍ക്കയച്ച കത്ത്




ഹേ ജസീറ
എന്‍റെ കണ്ണുകള്‍ അവര്‍ മൂടിക്കെട്ടിയിരിക്കുന്നു 
അതിനാല്‍ നിന്നെ കാണാനെനിക്ക് കഴിയുന്നില്ല 
എന്‍റെ  ചെവിയില്‍ അവര്‍ ഈയം ഉരുക്കി ഒഴിച്ചിരിക്കുന്നു 
അതിനാല്‍ നിന്നെ കേള്‍ക്കാന്‍ എനിക്കാവുന്നില്ല  
തുണി കുത്തി നിറച്ച എന്‍റെ തൊണ്ടക്കുഴിയില്‍ നിന്ന്‍ 
നിനക്ക് വേണ്ടി ശബ്ദം ഉയര്‍ത്താന്‍ കഴിയില്ല

ഹേ ജസീറ 
എന്‍റെ കൈകളില്‍ അഴിമതിയുടെ വ്രണങ്ങലാണ് 
എന്‍റെ കാലുകളെ അവ പിറകോട്ട് വലിക്കപ്പെടുന്നു  
എന്‍റെ ഹൃദയം നിന്‍റെ ശത്രുക്കള്‍ വാങ്ങിയിരിക്കുന്നു  
അതിനാല്‍ എന്നില്‍ നീ ദയ പ്രതീക്ഷിക്കരുത് 

ഹേ ജസീറ 
നിന്നെ പിന്തുണക്കുന്നവരില്‍ ചിലര്‍ നിന്നെ പിന്തുണക്കുന്നവരല്ല 
നിന്‍റെ പോരാട്ടത്തില്‍ നിന്ന് ലാഭമുണ്ടാക്കാന്‍ വരുന്നവര്‍ 
നിന്‍റെ മജ്ജയില്‍ നിന്ന് രക്തം ഊറ്റിയെടുക്കുന്നവര്‍ 
അത് കൊണ്ടാണ് തെരുവില്‍ നീ ഒറ്റപ്പെടുന്നതും
ഇരുട്ടില്‍ നിന്‍റെ മുഖത്തേക്കവര്‍ കാര്‍ക്കിച്ചു തുപ്പുന്നതും 

ഹേ ജസീറ 
നീ തീവ്രവാദിയായത് കൊണ്ടാണ് നിന്‍റെ
കരുത്തിനെ അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയാത്തത് 
കടുത്ത വേനലിനും കൊടും ശൈത്യത്തിനും 
നിനക്ക്  മുന്നില്‍ കീഴടങ്ങേണ്ടി വരുന്നതും  
നിന്‍റെ മുന്നില്‍ എനിക്ക് തല കുനിക്കേണ്ടി വരുന്നതും 

ഹേ ജസീറ 
നീ പൊരുതുക, നിന്‍റെ ഹൃദയത്തില്‍ നിന്ന് 
കത്തുന്ന കനലുകള്‍ നീ എരിച്ചു കൊണ്ടേയിരിക്കുക
നീ തോല്‍ക്കാന്‍ പാടില്ലാത്തവളാണ് 
നിന്‍റെ തോല്‍വി എന്‍റെ തോല്‍വിയാണ് 
നീ അറിയാത്ത, നിന്നെ സ്നേഹിക്കുന്ന 
എന്നെ സ്നേഹിക്കുന്ന ഒരായിരം പേര്‍ 
നിനക്ക് വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ 
വിജയമല്ലാതെ മറ്റെന്തു നേടാന്‍ കഴിയും നിനക്ക്? 

സസ്നേഹം, 
സ്വന്തം ഇന്ത്യ !!! 
ന്യൂദല്‍ഹി - ഒപ്പ് 

Thursday, December 19, 2013

കലാരൂപം




സ്ത്രീയുടെ സ്തനം ഉത്തമ
കലാ സൃഷ്ടിയാണെന്ന് അവന്‍ 
ആത്മ ഹര്‍ഷത്താല്‍ അവള്‍
അവനു മുന്‍പില്‍ മാറിടം തുറന്നു കാട്ടി

ഹോ!!അത്ഭുതം നീയാണ് ഭൂലോക സുന്ദരി
വാക്കുകളില്‍ മയങ്ങി അവള്‍ വീണപ്പോള്‍
അവന്‍ സന്തോഷത്തോടെ പറഞ്ഞു
ഇതൊന്നുമല്ല! നിന്നിലിനിയും കലാ സൃഷ്ടിയുണ്ട്
അവനു മുന്നില്‍ ആ കലാരൂപം പ്രസാദിച്ചു

അവളുടെ സൌന്ദര്യം പങ്കിട്ട ശേഷം അവന്‍ പറഞ്ഞു
നിന്‍റെ സൌന്ദര്യം നിന്‍റെ അവകാശമാണ്
ലോകത്തിനു മുന്നില്‍ നീയത് തുറന്നു കാട്ടുക
നീ സദാചാരികള്‍ക്കെതിരെ യുദ്ധം ചെയ്യുക
ആ യുദ്ധത്തില്‍ അവള്‍ വിജയിക്കുകയും
തൊട്ടടുത്ത മാസം ഗര്‍ഭം കലക്കുകയും ചെയ്തു

അടുത്ത കലാരൂപം തേടി
അവന്‍ പിന്നെയും യാത്ര തുടങ്ങി
അവളെ വീണ്ടും കലാകാരിയാക്കാന്‍
വേറെ മിടുക്കന്മാരും എത്തി തുടങ്ങി

നഗ്നയാക്കാന്‍ പുരുഷനും
വിഡ്ഢിയാവാന്‍ സ്ത്രീയും
സമത്വമെന്നു വാഴ്ത്താന്‍
കാമകണ്ണുകളും മത്സരിക്കുമ്പോള്‍
സ്ത്രീയുടെ തലചോറ് ഫ്രിഡ്ജില്‍
തണുത്ത് വിറങ്ങലിച്ചു കിടക്കുന്നു.


------------------------------------------------------------------------

ജസി ഫ്രണ്ട് 
ദോഹ - ഖത്തര്‍ 


Monday, December 9, 2013

ട്രാഫിക് ഫൈന്‍




രണ്ടു മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് മുന്നേയാണ്‌ കഥ നടക്കുന്നത്. 

"നമ്മളെ റൂമിലേക്ക് ഇന്ന്‍ ഒരു പുതിയ ആള്‍ വരും, ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ?" ചോദിക്കുന്നത് മോനാക്ക ആയത് കൊണ്ട് തിരിച്ചൊരു ചോദ്യം ചോദിക്കേണ്ടി വന്നു.

"ആരാ?എത്ര പ്രായം കാണും? രാത്രി 9 മണിക്ക് ലൈറ്റ് ഒക്കെ ഓഫാക്കേണ്ടി വരുമോ?" ?

"നമ്മളെ നാട്ടുകാരന്‍ തന്നെയാണ്, ഇവിടെ ഇപ്പൊ ഉണ്ടായിരുന്ന ജോലി പോയി. തല്കാലത്തേക്ക് വേണ്ടിയാണ്, ലൈറ്റൊക്കെ നമ്മുടെ സൌകര്യം പോലെ ഓഫ്‌ ആക്കുകയും ഓണ്‍ ആക്കുകയും ചെയ്യാം. പ്രായം ഒരു 45 നു മുകളില്‍ ഉണ്ട്."

"അവസാനം നമ്മള് പെടുമോ? നമ്മുടെ കൂടെ കൂടുന്ന ആള്‍ ആയാല്‍ മതി. വേറെ ഒന്നും വേണ്ട"

"നമുക്ക് നോക്കാം ജസി, പറ്റൂലെങ്കില്‍ നമുക്ക് പറയാല്ലോ"

"ന്നാ വരട്ടെ, നമുക്ക് നോക്കാം"

രാത്രി പത്ത് മണിയോട് കൂടെ ഒരു വലിയ ബാഗും, പഴയ ഗള്‍ഫ്കാരന്റെ സ്യൂട്ട്കേസും ഒക്കെയായി പുള്ളി വന്നു. പേര് മൊഹമ്മദ്‌ക്കാ. ആള് കരുതിയ പോലെ ഒന്നും അല്ല. നല്ല തമാശക്കാരന്‍ ആണ്. നല്ല ഫ്രണ്ട്ലിയാണ്.

ഭക്ഷണം ഒക്കെ കഴിച്ചു രാത്രി കിടക്കുന്നതിനു മുന്പ് പുള്ളി എന്നോട് ചോദിച്ചു. സമയം ഒരു പന്ത്രണ്ട് മണി ആയിക്കാണും.

"എന്‍റെ വണ്ടി താഴെ പാര്‍ക്ക് ചെയ്തിട്ടുണ്ട്. അവിടെ പാര്‍ക്ക് ചെയ്തൂടെ, ഫൈന്‍ കിട്ടുമോ?"

"താഴെ എവിടെയാ പാര്‍ക്കിംഗ് ചെയ്തത്?" മോനാക്കയാണ് തിരിച്ചു ചോദിച്ചത്.

"അത് ഹണി ഹോട്ടലിന്റെ മുന്നില്‍ തന്നെ"

"മുന്‍പില്‍ ആണെങ്കില്‍ ഫൈന്‍ കിട്ടാന്‍ സാധ്യത ഉണ്ട്" റൂമിലെ പ്രോഗ്രാം മാനേജര്‍ ടില്ല് പറഞ്ഞു.

"മുന്‍പില്‍ എവിടെ?" മോനാക്ക ഉദ്വേഗത്തോടെ ചോദിച്ചു. കാരണം അവിടെ പാര്‍ക്ക് ചെയ്താല്‍ മിനിമം 500 റിയാല്‍ ഫൈന്‍ കിട്ടും. മാത്രമല്ല ഇപ്പോഴും പോലീസ് വന്നു ചെക്ക് ചെയ്യുന്ന സ്ഥലവും.

" ഹാണിന്‍റെ മുന്‍പില്‍ ഒരു പോസ്റ്റ്‌ ഉണ്ട്, അതിനു മുന്നില്‍ ആണ്. കൊഴപ്പാവോ?"

"ചിലപ്പോള്‍ കുഴപ്പാവും. അവിടെ ഫൈന്‍ കിട്ടാന്‍ സാധ്യത ഉണ്ട് " മോനാക്ക ആശങ്ക പങ്കു വെച്ചു.

"റോഡില്‍ ആണോ പാര്‍ക്ക് ചെയ്തത്?" ഞാന്‍ ചോദിച്ചു.

"റോഡില്‍ അല്ല, സൈഡില്‍ ആണ്" മുഹമ്മദ്‌ക്കാ പറഞ്ഞു.

" അവിടെ അങ്ങനെ ഒരു സൈഡ് ഉണ്ടോ? അല്ല, നമ്മക്കൊന്നു പോയി നോക്കിയാലോ?" ടില്ലു എന്നെ നോക്കി പറഞ്ഞു.

"ഇനി പോയിട്ട് കാര്യമില്ല, ഫൈന്‍ ആണെങ്കില്‍ ഇപ്പോള്‍ തന്നെ കിട്ടിക്കാണും. സമയം കുറെ ആയില്ലേ അവിടെ നിര്ത്തിയിട്ടിട്ടു. ഇനി നാളെ രാവിലെ നോക്കാം" പുറത്ത് പോയി നോക്കാനുള്ള മടി കൊണ്ട് ഞാന്‍ പറഞ്ഞു.

"ഞ്ഞി ങ്ങോട്ട്‌ എണീക്ക് ചെങ്ങായ് " എന്നും പറഞ്ഞു ടില്ലുവും, മോനാക്കയും കൂടെ എന്നെ താഴേക്ക് കൊണ്ട് പോവാന്‍ വേണ്ടി വലിച്ചു.

"നിക്ക്.. നിക്ക്.. ഞാനും വരുന്നു" ഞങ്ങളോടൊപ്പം മുഹമ്മദ്‌കായും കൂടി വന്നു.

പണ്ടാരമടങ്ങാന്‍, ലിഫ്റ്റ്‌ പണി മുടക്കി. ഇനി നാലാമത്തെ നിലയില്‍ നിന്നും താഴോട്ടു ഇറങ്ങണം. ഒടുക്കത്തെ പാര്‍ക്കിംഗ് എന്ന് മനസ്സില്‍ പ്രാകി താഴോട്ടു പോയി.

"എവിടെ വണ്ടി?"

ഹണി ഹോട്ടലിനു മുന്നില്‍ എത്തിയപ്പോള്‍ മോനാക്ക ചോദിച്ചു.

"ദാ... ഹൊ ഭാഗ്യം ഫൈന്‍ ഒന്നും ഇല്ല. ഉണ്ടേല്‍ സ്റ്റിക്കര്‍ ഒട്ടിക്കും ല്ലേ? " വളരെ നിഷ്കളങ്കമായി അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി. പിന്നെ പൊട്ടി ചിരിച്ചു. ഈ കാക്ക വന്ന ദിവസം തന്നെ നമ്മക്കിട്ട് പണി തന്നു.

മൂപ്പരെ വണ്ടി എന്ന് വെച്ചാല്‍ ഹെര്‍കുലീസിന്റെ തുരുമ്പ് പിടിച്ച ഇന്ത്യക്കാര്‍ ഇന്ത്യയില്‍ നിന്നും ഒഴിവാക്കിയത് എന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒരു സൈക്കിള്‍ (ഒരു വണ്ടി എന്നും പറയും) ഹണിയുടെ മുന്നിലുള്ള പോസ്റ്റില്‍ ചങ്ങല വെച്ചു പൂട്ടിയിട്ടിരിക്കുന്നു. 


-------------------------------------------------------------------------------------------------------------------------------


ജസി ഫ്രണ്ട് 
ദോഹ - ഖത്തര്‍ 

Thursday, December 5, 2013

കല്യാണം...




ഇന്നവളുടെ കല്യാണമായിരുന്നു 
അവനായിരുന്നു അവളെ കുളിപ്പിച്ചത് 
പൊട്ടു തൊട്ടു കണ്ണെഴുതി ചുണ്ടില്‍ 
ചുമന്ന ചായം ഭംഗിയായി പുരട്ടി കൊടുത്തു. 

അവള്‍ക്കേറ്റവും ഇഷ്ടപെട്ട പച്ചയും 
മഞ്ഞയും കലര്‍ന്ന വസ്ത്രം ധരിപ്പിച്ചു
ഊട്ടിയില്‍ നിന്നും വാങ്ങിയ തിളങ്ങുന്ന
മുത്തുകള്‍ പതിച്ച മാല അണിയിച്ചു

കറുത്ത കുപ്പിവളകള്‍ അവളുടെ
കൈകള്‍ക്ക് ചാരുത പകര്‍ന്നു
പുതുതായി വാങ്ങിയ വെള്ളി കൊലുസ്
അവളുടെ കാലുകളെ ആകര്‍ഷകമാക്കി

ഇനിയൊരിക്കലും തിരിച്ചു വരാതെ
മാരന്റെ വീട്ടിലേക്കു ചന്ദന മുട്ടിയില്‍
പടിയിറങ്ങിയപ്പോള്‍ അവന്‍റെ മിഴികളില്‍
അവളുടെ സ്നേഹം ഒലിച്ചിറങ്ങുകയായിരുന്നു

Tuesday, November 26, 2013

ജിന്നും ഞാനും




ഞാനും കണ്ടിരുന്നു ജിന്നിനെ.. ഇപ്പോഴല്ല പണ്ടൊരിക്കല്‍.


സമയം രാത്രി പന്ത്രണ്ടു മണി, കോഴിക്കോട് പുഷ്പയില്‍ നിന്നും കിന്നാര തുമ്പികള്‍ കണ്ടതിനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പഴയ മോഡല്‍ ബൈക്ക് ആണ്. കെ ബജാജ്. വരുന്ന വഴി പെട്രോള്‍ തീര്‍ന്നു. ശോ.. എന്ത് ചെയ്യും? സിനിമയുടെ ത്രില്ലില്‍ വരുന്ന വഴി പെട്രോള്‍ അടിക്കാന്‍ മറന്നു. ആ മനോഹര രംഗങ്ങള്‍ മനസ്സില്‍ താലോലിച്ചു വരുമ്പോള്‍ ആണ് പണ്ടാരമടങ്ങാന്‍ പെട്രോള്‍ തീരുന്നത്. ടാങ്ക് തുറന്നു ശക്തിയായി ഊതി. അത്ഭുതകരമെന്നു പറയട്ടെ, വാഹനം സ്റ്റാര്‍ട്ട്‌ ആയി. അങ്ങനെ ഒരു കിലോമീറ്റര്‍ കൂടി മുന്നോട്ടു പോയി. വീണ്ടും ഊതി. ഊത്ത് മാത്രം ബാക്കിയായി. കിക്കര്‍ അടിച്ചു കിക്കര്‍ അടിച്ചു കിക്കര്‍ ഒടിഞ്ഞു തൂങ്ങി. സമാധാനം! ഞാന്‍ വണ്ടി മെല്ലെ ഉരുട്ടാന്‍ തുടങ്ങി. അപ്പോഴാണ്‌ മുന്നില്‍ ഒരു വെളിച്ചം കാണുന്നത്. നോക്കുമ്പോള്‍ പെട്രോള്‍ പമ്പ്. ഹാവൂ സമാധാനമായി. പെട്രോള്‍ അടിക്കാന്‍ വേണ്ടി അവിടെക്കു കയറി. അപ്പോള്‍ ഒരു സുന്ദരിയായ പെണ്‍കുട്ടി ഇറങ്ങി വന്നു പെട്രോള്‍ അടിച്ചു തന്നു. അവള്‍ എന്നെ നോക്കി ഒന്ന്‍ കണ്ണിറുക്കി. ഞാന്‍ ആകെ ഹര്‍ഷ പുളകിതനായി. നമ്മുടെ ശക്കീലചേച്ചിയുടെ അതെ ഭംഗി. അതേ ഉടല്‍, അതേ സാരി.. വോ.. വോ.. അവളോടൊപ്പം ആ രാത്രി ചിലവഴിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും നേരം വൈകിയാല്‍ ഉമ്മ വഴക്ക് പറയും എന്നതോര്‍ത്ത് നാളെ കാണാം എന്ന് പറഞ്ഞു ഞാന്‍ വേഗം വീട്ടിലേക്ക് തിരിച്ചു. പിറ്റേന്നു അവളെ കാണാന്‍ വേണ്ടി രാവിലെ തന്നെ വേഗം തന്നെ വണ്ടിയെടുത്ത് പാഞ്ഞു. ഞാന്‍ എന്താ പറയാ.. അവിടെ പെട്രോള്‍ സ്റ്റേഷനും ഇല്ല ആ പെണ്‍കുട്ടിയും ഇല്ല. എനിക്ക് വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ വേണ്ടി ഏതോ ഷക്കീല ഫാന്‍ ആയ ജിന്ന് വന്നതായിരുന്നു.

അതിനു ശേഷം പെട്രോള്‍ കുറച്ചു വെച്ചു ഒരു പാട് രാത്രി ഷക്കീല പടം കാണാന്‍ പോയി. പക്ഷെ പെട്രോള്‍ തീര്‍ന്നു വണ്ടി ഉരുട്ടിയത് മിച്ചം. ജിന്നുമില്ല കോപ്പുമില്ല. പക്ഷെ ഞാന്‍ വിട്ടില്ല, അവളെ കണ്ടിട്ടു കൊതി തീര്‍ന്നിട്ടില്ല. ഒരിക്കല്‍ കൂടി കണ്ടിട്ടേ ഞാന്‍ വിടുള്ളൂ എന്ന രീതിയില്‍ വീണ്ടും വീണ്ടും ഷക്കീല പടത്തിനു പോയി കൊണ്ടിരുന്നു.

ഒരിക്കല്‍ മുക്കം പീ സി യില്‍ നിന്നും പാതി രാത്രി പടം കഴിഞ്ഞു വരുമ്പോള്‍ അവളുടെ അമ്മായിയുടെ മകള്‍ ആയ മറ്റൊരു ജിന്ന് വന്നു എന്‍റെ കയ്യില്‍ ഒരു കത്ത് തന്നു. അത് മറ്റവളുടെ വിവാഹ ക്ഷണം ആയിരുന്നു. പ്രിന്റിംഗ് പ്രസ് ചൊവ്വയില്‍ എന്നാണു രേഖപ്പെടുത്തിയത്. എന്നാല്‍ അവിടെക്ക് പോവാന്‍ വണ്ടി ഇല്ലാത്തതിനാല്‍ ആ ആഗ്രഹവും പോയി. ആ കത്തിനുള്ളില്‍ അവളുടെ കൈ പടയില്‍ എഴുതിയ രണ്ട് വാക്കുകള്‍ ഉണ്ടായിരുന്നു.

"ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ഞാന്‍ ജിന്നിനെ കണ്ടു എന്നും പറഞ്ഞു കൊറേ കോപ്പന്മാര്‍ വരും, നീ അതില്‍ വിശ്വസിക്കരുത്"

അതില്‍ പിന്നെ ഞാനിന്നും ജിന്നിനെ കണ്ടു എന്ന് പറയുന്നവരെ വിശ്വസിക്കാറില്ല*.

* പ്രവാചകന്മാര്‍ ഒഴികെ.

Friday, November 22, 2013

സദാചാരം







മദ്യപാനത്തില്‍ നിന്നും അവനെ തടയാന്‍ ശ്രമിച്ചു 
ആളുകള്‍ എന്നെ സാദാചാര വാദിയെന്ന് വിളിച്ചു 

മയക്ക് മരുന്നില്‍ നിന്ന് അവനെ തടയാന്‍ ശ്രമിച്ചു 
ആളുകളെന്നെ വീണ്ടും സദാചാരവാദിയാക്കി 

അവന്‍റെ സ്വഭാവം മോശമായി വന്നു 
കള്ളും പെണ്ണും അവനു ലഹരി പകര്‍ന്നു 

പതിനാറു വയസ്സുള്ള അയല്‍വാസി പെണ്ണിന്‍റെ 
ശരീരത്തില്‍ അവന്‍റെ കണ്ണുകള്‍ ഉടക്കി 

അവളെയും അവനെയും ഞാന്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു 
ജനക്കൂട്ടം ഓടി വന്നന്നെ തെറിവിളിച്ചു 
എന്നെ തീവ്രവാദിയും ഭീകരനുമാക്കി ജയിലിലടച്ചു 

ഇന്ന്‍ ജയിലിലെ പുതിയ അന്തേവാസിയായി 
ഞാന്‍ അവനെ കണ്ടു 
പതിനാറുകാരിയെ ഗര്‍ഭിണിയാക്കി കൊന്നു
കളഞ്ഞതായിരുന്നു അവന്‍റെ മേലുള്ള കുറ്റം. 

ഫെയ്സ്ബുക്കില്‍ ഇന്ന് അവന്‍റെ ലിംഗം അരിയണമെന്ന് 
സ്റ്റാറ്റസ് ഇടുന്നവര്‍ എന്നെ സദാചാരവാദിയാക്കിയവരത്രെ!

ജസി ഫ്രണ്ട് 
ദോഹ - ഖത്തര്‍ 

Thursday, November 14, 2013

ടെക്നോളജിയുടെ വിജയം..





സുഖമായി ഉറങ്ങുകയായിരുന്നു. അപ്പോഴാണ്‌ അതി രാവിലെ തന്നെ ഒരു ഫോണ്‍ കോള്‍ . ആരാണെന്ന് അറിയാനായി കണ്ണ്‍ തിരുമ്മി നോക്കി. ങേ.. ഇത് നമ്മുടെ സഹമുറിയന്‍ ആണല്ലോ. ഇവന്‍ ഇത്ര രാവിലെ എങ്ങോട്ടു പോയി? അവന്‍ കിടക്കുന്ന ബെഡ്ലേക്ക് നോക്കി.. ഇല്ല അവന്‍ അവിടെ ഇല്ല. ഏതായാലും ഫോണ്‍ എടുത്ത് നോക്കട്ടെ. 

"ഹലോ" 

"ഇത് ഞാനാ" 

"ങാ.. അത് മനസ്സിലായി, എന്താ കാര്യം?" 

"ഉം.. പിന്നേയ്.. ഞാന്‍ തോര്‍ത്ത് എടുക്കാന്‍ മറന്നു" 

"അതിനിപ്പോ നീ എവിടെയാ?" 

"ഞാന്‍ ബാത്ത്റൂമില്‍ ആണ്. എന്‍റെ തോര്‍ത്ത് ഒന്ന്‍ എടുത്ത് ഇങ്ങോട്ട് വാ" 

"കള്ള തെണ്ടി, നീ മൊബൈല്‍ എടുക്കാന്‍ മറന്നില്ലല്ലോ... (&#@###%%........." 

"നീ വേഗം കൊണ്ട് വാടാ പന്നീ" 

പന്നി വിളി കേട്ടപ്പോള്‍ സമാധാനമായി. വേഗം തോര്‍ത്ത് എടുത്ത് കുളിമുറിയില്‍ കൊണ്ട് കൊടുത്ത്. തോര്‍ത്ത് വാങ്ങുമ്പോള്‍ പഹയന്‍ പറയുകയാ.. 

"ഡാ ചെറ്റേ... നിനക്കല്ലേ വാട്സ് ആപ്പില്‍ മെസേജ് അയച്ചത് ഇതെടുത്ത് വരാന്‍..? വെറുതെ ഫോണ്‍ ചെയ്ത് എന്‍റെ പൈസ പോയി. #@#$#%$ .... 

-----------------------------------------------------------------------

Saturday, October 12, 2013

സച്ചിന്‍













കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിച്ചു നടക്കുമ്പോള്‍ മനസ്സിലെ താരം സച്ചിന്‍ ആയിരുന്നില്ല. അസറുദ്ദീന്‍ ആയിരുന്നു സ്നേഹത്തോടെയും പ്രതീക്ഷയോടെയും നോക്കി കണ്ട ക്രിക്കറ്റ് താരം. ഇന്ത്യ എന്ന രാജ്യത്ത് അസറുദ്ദീനെ പോലെ ഒരു മുസ്ലിം ക്രിക്കറ്റര്‍ ഉയരങ്ങള്‍ കീഴടക്കിയപ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത് ഒരു ക്രിക്കറ്റര്‍ എന്നതിലുപരി അദ്ദേഹം ഒരു മുസ്ലിം ക്രിക്കറ്റര്‍ എന്ന മത വര്‍ഗീയബോധം മനസ്സില്‍ അന്നുണ്ടായിരുന്നത് കൊണ്ടാണ്. ഒരുപാട് ആരാധകര്‍ ഉള്ള അസരുദ്ദീന് മുകളില്‍ ഒരു മറ്റൊരു ക്രിക്കറ്റര്‍ വരുന്നത് എനിക്കിഷ്ടമില്ലായിരുന്നു. അതും അസറുദ്ദീന്‍റെ ആരാധകര്‍ അദ്ദേഹത്തിന് ആളെ കൂട്ടാനായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആര്‍ എസ് എസുകാരന്‍ ആണെന്ന് കാതില്‍ മന്ത്രമോതി തരുന്ന സമയം. സച്ചിന്‍ സെഞ്ചുറി അടിക്കുമെങ്കിലും രാജ്യത്തെ ജയിപ്പിക്കാന്‍ അസറുദ്ദീന്‍ തന്നെ വേണമെന്ന് അവര്‍ മണിക്കൂറില്‍ അറുപതു തവണ പറഞ്ഞുറപ്പിക്കുമായിരുന്നു.

അത് കൊണ്ട് തന്നെ ഏത് കളി ആയാലും ആര്‍ എസ് എസുകാരനായ സച്ചിന്‍ ഡക്ക് ഔട്ട്‌ ആയി പവലിയനിലേക്ക് മടങ്ങുന്നത് കാണാനും അസറുദ്ദീന്‍ സെഞ്ചുറി അടിച്ചു ടീമിനെ വിജയിപ്പിക്കുന്നത് കാണാനും ഒരുപാട് കൊതിച്ചു. പലപ്പോഴും സച്ചിനില്ലാതെ ഇന്ത്യന്‍ ടീം വിജയിക്കുന്നത് കണ്ടപ്പോള്‍ ആര്‍ എസ് എസുകാരനായ സച്ചിനെതിരായ വികാരം കൂടി കൂടി വന്നു.

ഇന്ത്യന്‍ മുസല്‍മാന്‍റെ അഭിമാനമെന്നു മനസ്സില്‍ കരുതി പോന്ന അസര്‍ ആദ്യ ഭാര്യയെ ഒഴിവാക്കി സിനിമാ നടിയായ സംഗീത ബിജലാനിയെ വിവാഹം കഴിച്ചപ്പോള്‍ മുതല്‍ക്കാണ് അസറുദ്ദീന്‍ എന്ന പ്രതിഭയുടെ മുകളിലേക്ക് അദ്ദേഹത്തോട് ഉള്ള ഇഷ്ടം എന്നില്‍ കുറഞ്ഞു വരുന്നത്. എങ്കിലും അദ്ദേഹത്തിന്‍റെ ക്രിക്കറ്റ് കളിയെ തള്ളിപറഞ്ഞില്ല. കാരണം സച്ചിന്‍ എന്ന ആര്‍ എസ് എസുകാരന്‍ തന്നെ. സച്ചിന് പകരം ഗാംഗുലിയെയും ദ്രാവിഡിനെയും മുഹമ്മദ്‌ കൈഫിനെയും മനസ്സില്‍ കുടിയിരുത്തി. പക്ഷെ അതിനു മുന്പ് തന്നെ ക്രിക്കറ്റ് എന്ന കളിയെ ഞാന്‍ ജീവിതത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. വെറും മൂന്ന്‍ വര്ഷം മാത്രമായിരുന്നു ഞാന്‍ ക്രിക്കറ്റിനു പിറകെ നടന്നിരുന്നത്. അതിനു ശേഷം ക്രിക്കറ്റ് എന്ന പിരാന്തന്‍ കളിക്ക് പിറകെ നടന്നിട്ടില്ല.

അപ്പോള്‍ പറഞ്ഞു വരുന്നത് സച്ചിനെ കുറിച്ചാണല്ലോ. പിന്നീട് എപ്പോഴാണ് സച്ചിന്‍ ആര്‍ എസ് എസുകാരനോ, മത വര്‍ഗീയ വാദിയോ അല്ല എന്ന് മനസ്സിലായത് എന്ന് എനിക്കിപ്പോള്‍ ഓര്‍ക്കാന്‍ കഴിയുന്നില്ല. കോഴവിവാദങ്ങളില്‍ പെടാതെ, അഹങ്കാരമോ അനാവശ്യവിവാദങ്ങളോ ഇല്ലാതെ ലോക ക്രിക്കറ്റിന്‍റെ ഉന്നതങ്ങളില്‍ വിഹരിക്കുന്ന സച്ചിന്‍ എന്ന പ്രതിഭ കാലക്രമേണ ആദരവ് പിടിച്ചു പറ്റുകയായിരുന്നു. മഹത്തായ ഒരു കളിക്കാരന്‍ എന്നതില്‍ ഉപരി മഹത്തായ ഒരു മനുഷ്യന്‍ എന്ന നിലയിലേക്ക് സച്ചിന്‍ എന്ന മനുഷ്യനെ എനിക്ക് ഇഷ്ടമാവാന്‍ തുടങ്ങി. പ്രതിഭയുല്ലവര്‍ക്ക് അഹങ്കാരം ഉണ്ടാവില്ല എന്നതിന് ഉത്തമ ഉദാഹരണമായി ഇന്ത്യക്ക് അഭിമാനപൂര്‍വ്വം ലോകത്തിനു മുന്നില്‍ വിളിച്ചു പറയാന്‍ പറ്റുന്ന പേരാണ് സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍.

വര്‍ഗീയ ഇല്ലാത്ത സച്ചിനെ മനസിലാക്കാന്‍ ആദ്യകാലത്ത് കഴിഞ്ഞില്ല എന്നത് ഇന്നും ഒരു കുറ്റബോധം ആയി മനസ്സില്‍ കിടക്കുന്നു. സ്പോര്‍ട്സിലും ആര്ടിലും ആരാണ് വര്‍ഗീയത് കുത്തിനിറക്കുന്നത് എന്ന് എനിക്കിപ്പോഴും മനസ്സിലാവുന്നില്ല. അത്കൊണ്ട് എന്താണ് ലാഭമെന്നും അറിയില്ല. ആരായാലും അതിനെതിരെയാവട്ടെ ഇനിയുള്ള നാളുകള്‍. പാര്‍ലമെന്റില്‍ ഇന്ത്യന്‍ ജനതക്ക് വേണ്ടി എന്തെങ്കില്‍ കാര്യമായി ചെയ്യാന്‍ സച്ചിന് സാധിക്കട്ടെ എന്നാത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഉയരങ്ങള്‍ കീഴടക്കിയ സച്ചിന് പൊതുജന സേവനത്തിലും അത് സാധ്യമാവട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു.


പറയാന്‍ മറന്നത്... കുറെ കാലത്തിനു ശേഷം കുത്തിയിരുന്ന് കണ്ടക്രിക്കറ്റ് മത്സരം സച്ചിന്‍റെ നൂറാം സെഞ്ചുറി ആണ്.. :)

Saturday, October 5, 2013

ഞാന്‍ പ്രശസ്തനായ കഥ


 
 
 
 
 
 ചില അക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ എനിക്ക് കഴിയില്ല. എന്‍റെ നാവു വഴങ്ങൂല്ല. "ഴ" എന്ന് എഴുതാന്‍ അല്ലാതെ പറയാന്‍ ഇപ്പോഴും എനിക്കറിയൂല്ല. അത് പോലെ വേഗത്തില്‍ സംസാരിക്കുമ്പോള്‍ ചിലപ്പോള്‍ രസകരമായ പല പ്രയോഗങ്ങളും എന്നില്‍ നിന്നും പ്രതീക്ഷിക്കാം. ഇപ്പോള്‍ അതിനൊക്കെ കുറച്ചു കുറവുണ്ടെങ്കിലും സ്കൂളില്‍ പഠിക്കുന്ന സമയത്ത് എന്നെ പ്രശസ്തനാക്കിയ ഒരു കവിതയുണ്ട്. ഇപ്പോഴും ഈ കവിത ചൊല്ലി എന്നെ കളിയാക്കുന്നവര്‍ ഉണ്ട്. അതിലൊന്നും എനിക്ക് പരാതിയോ പരിഭവമോ ഇല്ല. അവര്‍ കളിയാക്കുമ്പോള്‍ സ്കൂള്‍ മുറ്റത്തേക്ക് തിരിച്ചു ചെല്ലാന്‍ ഒരവസരം കിട്ടുന്നു എന്നത് കൊണ്ട് ഞാന്‍ ഇന്നും അത് ആസ്വദിക്കുന്നു.

രണ്ടാം ക്ലാസില്‍ (അല്ലേല്‍ മൂന്നില്‍, അല്‍ഷിമേഴ്സ് കാരണം ഒന്നും ഓര്‍മ വരുന്നില്ല) പഠിക്കുമ്പോള്‍ ആയിരുന്നു ആ കവിത ശ്രീദേവി ടീച്ചര്‍ ഞങ്ങളെ പഠിപ്പിച്ചത്. സ്നേഹമയിയായ ഇത് പോലെ ഒരു ടീച്ചര്‍ നിങ്ങള്‍ക്കും ഉണ്ടാവാം. എന്നാല്‍ എന്നെ ഒരുപാട് ഇഷ്ടപെട്ട ടീച്ചര്‍, എനിക്കും ഒരുപാടു ഇഷ്ടമുള്ള ടീച്ചര്‍, അതായിരുന്നു ശ്രീദേവി ടീച്ചര്‍. നാട്ടില്‍ പോവുമ്പോള്‍ ടീച്ചറെ കാണാന്‍ പോവണം എന്ന് ആഗ്രഹിക്കും. പക്ഷേ സമയക്കുറവോ മടിയോ കാരണം പോവാന്‍ സാധിച്ചിട്ടില്ല.

അപ്പോള്‍ പറഞ്ഞത് വന്നത് കവിത.. ടീച്ചര്‍ എന്നോട് ആ കവിത ക്ലാസില്‍ വെച്ചു ഉറക്കെ ചൊല്ലാന്‍ പറഞ്ഞു. ഞാന്‍ അന്നേ "സ്മാര്‍ട്ട്‌" ആയ കാരണം ഒരു ഉളുപ്പും ഇല്ലാതെ ചൊല്ലി. പാടി മുഴുവനാക്കാന്‍ ടീച്ചര്‍ സമ്മതിച്ചില്ല. ഞാന്‍ നോക്കുമ്പോള്‍ ടീച്ചര്‍ ഇങ്ങനെ ചിരിചോണ്ടിരിക്കുന്നു. എനിക്കൊന്നും മനസ്സിലായില്ല. അപ്പോള്‍ ടീച്ചര്‍ കുട്ടികളോട് പറഞ്ഞു.

"ദാ.. ജസി പാടിയത് ഇങ്ങനെയാണ്. കേട്ടോളൂ ട്ടോ...

കൂത്തരേ നോക്കുവിന്‍ അമ്പയ കൊമ്പത്തെ കൂത്തിലെ പൈങ്കിളി മുത്തയിത്തു"

ഇത് കേട്ട പാടെ പിള്ളേരെല്ലാം കൂട്ടച്ചിരി... എന്‍റെ ക്ലാസിലെ മാത്രമല്ല, മൂന്നാല് ക്ലാസുകളിലെ കുട്ടികള്‍ ഒന്നടങ്കം പൊട്ടിച്ചിരിച്ചു.

അതിനു ശേഷം പത്താം ക്ലാസ് കഴിയുന്നത് വരെ ഈ കവിത ഞാന്‍ പാടിയ ഈണത്തില്‍ പാടി എന്നെ വിളിക്കാത്തരായി ആരുമുണ്ടാവാന്‍ സാധ്യതയില്ല.

ഒരു കവിത തന്ന പ്രശസ്തിയില്‍ ഞാന്‍ ഇപ്പോഴും അഹങ്കരിക്കുന്നു... 
 
ജസി ഫ്രണ്ട്
ദോഹ - ഖത്തര്‍

Friday, October 4, 2013

സ്വപ്നം


 
 
എനിക്കൊരു സ്വപ്നമുണ്ടായിരുന്നു
പിറന്നു വീണയുടന്‍ചാടി
എഴുന്നേറ്റ് മുന്നോട്ടു കുതിക്കുവാന്‍
ഇതള്‍വിരിയുന്ന റോസാപ്പൂവിനെ പോലെ
ആനന്ദം പകരുന്ന കാഴ്ചയാവാന്‍

ഇളം വെയിലില്‍ മുത്തുപോലെ തിളങ്ങുന്ന
പനിനീര്‍ പൂവിലെ മഞ്ഞുകണമായി
നിങ്ങളുടെ മനസ്സില്‍ കുളിര് പകരാന്‍
വര്‍ണം നിറച്ചൊരു ശലഭമായി
പാറി നടന്നു മധു നുകര്‍ന്ന്
കൂട്ടുകാരോടൊപ്പം കളിച്ചുനടക്കാന്‍

വിരിയുന്നതിനു മുന്‍പേ എന്‍റെ
ഇതളുകള്‍ വലിച്ചു കീറി
എന്‍റെ കൊന്നു കളഞ്ഞപ്പോള്‍
ഒരു തുള്ളി കണ്ണുനീര്‍ എങ്കിലും
എനിക്ക് വേണ്ടി ഒലിച്ചിരുന്നോ അമ്മേ?

Saturday, September 28, 2013

ഭയം



മാറിടം മൂടാത്തവളാണ്
കാമം മൂടണമെന്നു പ്രസംഗിക്കുന്നത്
കാമഭ്രാന്തനേക്കാള്‍ കാമത്തിന്
തിരികൊളുത്തുന്നവരെയാണ്
തനിക്ക് ഭയമെന്ന് അമ്മയുടെ
ഉദരത്തില്‍ നിന്നും പെണ്‍കുട്ടി

Sunday, September 22, 2013

കിന്‍റെര്‍ ഗേള്‍

 
 
 
 
"ഇക്കാക്കയോട് ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ?" 
"പിന്നേ. മോള് ചോദിക്ക്" 
"ഉത്തരം പറഞ്ഞില്ലേല്‍ എന്ത് തരും"? 
"ങേ.. അത് ശരി, മോള്‍ക്ക് എന്താ വേണ്ടത്"? 
"ഉത്തരം പറഞ്ഞില്ലേല്‍ എനിക്ക് പത്ത് കിന്‍റെര്‍ ജോയ് വേണം" 
"അതെന്താ.. കിന്‍റെര്‍ ജോയി?" 
"അതൊരു ചെറിയ മുട്ടായി ആണ്.. അത് വാങ്ങി തരുമോ?" 
"ങേ ചെറുതാണോ? എന്നാല്‍ പത്തല്ല ഇരുപത് വാങ്ങി തരാം"
ഞാന്‍ ഓഫര്‍ കുറച്ചില്ല. കൊച്ചു കുഞ്ഞു ചോദിക്കുന്നതല്ലേ, നമ്മളായിട്ട് എന്തിനു കുറക്കണം. 
"എന്നാ ചോദിക്കട്ടെ?" 
"ങും.. ചോദിക്ക്" 
"ലോകത്തിലെ ഏറ്റവും വലിയ കഴുത ഏത്?" 
പടച്ചോനെ, കുടുങ്ങിയല്ലോ, ഏറ്റവും വലിയ മനുഷ്യന്‍, ഏറ്റവും വലിയ മൃഗം, ഏറ്റവും വലിയ പക്ഷി എന്നൊക്കെ കേട്ടിട്ടുണ്ട്? ഇതിപ്പോ ഏറ്റവും വലിയ കഴുത എന്നൊക്കെ ചോദിച്ചാല്‍ എന്താ ചെയ്യാ, എന്നാലും ഇത്തിരി പോന്ന പോക്കിരി കുട്ടിയുടെ മുന്നില്‍ തോറ്റ് കൊടുക്കാന്‍ പറ്റില്ലല്ലോ. ഇക്കാക്ക ഇപ്പോള്‍ വരാമെന്നും പറഞ്ഞു ഞാന്‍ മെല്ലെ പുറത്തിറങ്ങി. മൊബൈല്‍ എടുത്ത് വൈഫൈ ഓണ്‍ ആക്കി, ഗൂഗിള്‍ എടുത്ത് സെര്‍ച്ച്‌ ചെയ്തു. കഴുതക്ക് ആസ് എന്നാണല്ലോ ഇംഗ്ലീഷില്‍ പറയുക. അത് കൊണ്ട് ഇങ്ങനെ സേര്‍ച്ച്‌ ചെയ്തു? 

what is the biggest ass in the world? 

Alas! സേര്‍ച്ച്‌ റിസള്‍ട്ട് കണ്ടു ഞാന്‍ ബോധം കേട്ട് വീണില്ല എന്നേ ഉള്ളൂ... അമ്മാതിരി ഒരു ആസ് ആണ് കണ്ടത്. നമ്മള്‍ അറിയാതെ ഇംഗ്ലീഷ്കാര്‍ ആസിന്‍റെ അര്‍ഥം മാറ്റിയോ? ഓക്സ് ഫോര്‍ഡ് ഡിക്ഷണറി എടുത്തു നോക്കി, ഹേയ്.. തെറ്റിയിട്ടില്ല. ഇനി ഗൂഗിള്‍ സ്പെഷ്യല്‍ അര്‍ഥം വല്ലതും ആവും. ങാ പോട്ടെ. ഫെയ്സ്ബുക്കില്‍ ആരോടെങ്കിലും ചോദിക്കാം എന്ന് കരുതി പോസ്റ്റ്‌ ഇട്ടു. 

"what is the biggest ass in the world?" 

നെനക്ക് പ്രാന്തായോ എന്ന് ചോദിച്ചു ആദ്യം ഇന്‍ബോക്സില്‍ പ്രിയ സ്നേഹിതന്‍ വന്നു. പിന്നെ അങ്ങോട്ട്‌ ഇന്ബോകിസിനു നിക്ക പൊരുതി ഇല്ല. തലങ്ങും വിലങ്ങും ആസ്കള്‍ ഇന്‍ബോക്സില്‍ എത്താന്‍ തുടങ്ങി. അവസാനം മോളുടെ മുന്നില്‍ സുല്ലിട്ടു.

"അതേയ്, ഇക്കാനോട്‌ മറന്നു പോയി. ഇനി മോള് പറ"
"ഇക്കാക്ക കൊറേ ആളോട് ചോദിച്ചു അല്ലെ?"
"ങേ.. എങ്ങനെ മനസ്സിലായി?" 
"ചോദിച്ചോ, ഇല്ലയോ?" 
കുട്ടികളോട് നമ്മള്‍ മുതിര്‍ന്നവര്‍ കളവു പറഞ്ഞാല്‍ പിന്നീട് അവരും കളവ് പറയാന്‍ തുടങ്ങും. ഈ ഒരു ചെറിയ കാര്യത്തിനു വേണ്ടി കളവു പറയണോ? ഹേയ് വേണ്ട.. 
"ങും.. ചോദിച്ചു.. എന്നിട്ടും കിട്ടീല്ല.." 
"എങ്ങനാ കിട്ട്വാ?" 
"ങേ.. അപ്പൊ അതിനു ഉത്തരമില്ലേ?" 
"ണ്ട്.. ണ്ട്... ഈ ചോദ്യത്തിനു ഉത്തരം തേടിപ്പോയ ഇക്കാക്ക തന്നെയല്ലേ ഏറ്റവും വലിയ കഴുത?" 
"ങേ............."

ഞാന്‍ ഞെട്ടിയോ? ഹേയ്.. ഇല്ല. പക്ഷെ ഞെട്ടി. ഞാന്‍ ഞെട്ടിയത് കിന്‍റെര്‍ ജോയ്ന്‍റെ വില കേട്ടപ്പോള്‍ ആണ് എന്ന് പറയുന്നതാവും ശരി. മേലാല്‍ കിന്‍റെര്‍ ജോയി വെച്ചു ഒരു കളിയുമില്ല എന്ന് ഇതോടെ തീരുമാനിച്ചു.

Saturday, September 14, 2013

മച് ലി പകട്നെ വാലി ലക്ടി .....


കുഞ്ഞോന്‍ നമ്മുടെ സുഹൃത്താണ്, വല്ലപ്പോഴുമൊക്കെ മൈസൂരില്‍ പോയി വരും. അവിടെ കുടുംബക്കാര്‍ ഉണ്ട്. പോയി വന്നിട്ട് അവിടത്തെ വിശേഷങ്ങള്‍ ഒക്കെ പറയും. ആ വിശേഷങ്ങള്‍ ആണ് മൈസൂര്‍ എന്നാല്‍ ഭൂമിയിലെ സ്വര്‍ഗം എന്ന അനുമാനത്തിലേക്ക് എന്നെ എത്തിച്ചത്.

പുള്ളിക്ക് കന്നഡ നന്നായി സംസാരിക്കാന്‍ അറിയാം. വളരെ എളുപ്പത്തില്‍ പഠിക്കാന്‍ പറ്റിയ ഭാഷയാണ് കന്നഡ എന്നാണു പുള്ളിയുടെ പക്ഷം. പക്ഷെ യാചിക്കാന്‍ വന്ന ഒരു കന്നഡ സ്ത്രീയോട് ജബ ജബ അടിച്ചപ്പോള്‍ ആണ് കന്നഡയില്‍ പുള്ളിക്കുള്ള അവഗാഹം മനസ്സിലായത്. പിന്നീട് മുസ്ലിങ്ങള്‍ അധികം ഉള്ള ഏരിയ ആയത് കൊണ്ട്, കന്നഡയേക്കാള്‍ അധികം ഉറുദു സംസാരിക്കുന്നതാണ് കന്നഡയുമായുള്ള ടച് വിട്ടുപോവാന്‍ കാരണമെന്ന വിശദീകരണം അന്നത്തെ കാലത്ത് വിശ്വസിക്കേണ്ടി വരികയും ചെയ്തു.

ഒരിക്കല്‍ ഞാനും പുള്ളിയോടൊപ്പം മൈസൂരില്‍ പോയി. മൈസൂര്‍ ഒക്കെ ഒന്ന്‍ കാണുകയും ചെയ്യാം, ഭാഷ പഠിക്കുകയും ചെയ്യാം. അങ്ങനെ മൈസൂരിലെ അവരുടെ വീടും അയല്‍ വീടും ഇഷ്ടായി. ഇഷ്ടാവാന്‍ കാരണമുണ്ട്. അയല്‍ വീട്ടില്‍ നല്ല കിളി പോലെ ഒരു പെണ്‍കുട്ടി. കേരള തനിമയുള്ള ഒരു കന്നഡ പെണ്‍കുട്ടി. അവളോട്‌ സംസാരിക്കാന്‍ ഒരു പൂതി. പക്ഷെ എന്ത് ചെയ്യും. ഭാഷ അറിയില്ലല്ലോ. കുഞ്ഞോനോട്‌ അവളെ എനിക്ക് ഒന്ന് പരിചയപ്പെടുത്തി തരണം എന്ന് വാക്കാല്‍ ഉറപ്പു വാങ്ങി.

അവരുടെ വീടിനടുത്ത് കൂടി ഒരു തോട് ഒഴുക്കുന്നുണ്ട്. നല്ല കന്നഡ പരല്‍ മീനുകള്‍ അതില്‍ നീന്തി തുടിക്കുന്നത് കണ്ടപ്പോള്‍ പിടിക്കാന്‍ ഒരു ആഗ്രഹം. പക്ഷെ വലയില്ല. എന്ത് ചെയ്യും? ഒരു വല എവിടെ നിന്ന് സംഘടിപ്പിക്കും. ഒരു രക്ഷയുമില്ല. അപ്പോള്‍ കുഞ്ഞോന്‍റെ കുടുംബക്കാരനായ ഒരു ചെറിയ കുട്ടിയുണ്ട്. പേര് ഷാഫി. അവന്‍ പറഞ്ഞു അടുത്ത വീട്ടിലെ ദീദിയുടെ (നമ്മുടെ മറ്റേ കക്ഷി) വീട്ടില്‍ ചൂണ്ടയുണ്ട്. പക്ഷെ അവന്‍ പോയി വാങ്ങില്ല. അവരോടു അവനു എന്തിനോ കലിപ്പാണത്രെ. കുഞ്ഞോനോട്‌ ഞാന്‍ പറഞ്ഞു.

"നീ വാ.. നമുക്ക് പോയി ചോദിക്കാം"

അപ്പോഴാണ് കുഞ്ഞോന്‍റെ രണ്ടാമത്തെ ഉറുദുവില്‍ ഉള്ള അവഗാഹം കൂടി തകര്‍ന്നു തരിപ്പണമായത്. പക്ഷെ നമ്മുടെ കുഞ്ഞോന്‍ ഇത്തവണ തോല്‍വി സമ്മതിക്കാന്‍ ഒരുക്കമായിരുന്നില്ല. കുഞ്ഞോന്‍ ശാഫിയോടു ചൂണ്ട വാങ്ങാന്‍ എങ്ങനെയാണ് ഉറുദുവില്‍ ചോദിക്കേണ്ടത് എന്ന് ചോദിച്ചു.

'അത് ഈസിയാണ്. ഇങ്ങനെ ചോദിച്ചാല്‍ മതി. "തേരെ പാസ് ഏക്‌ മച് ലി പകട്നെ വാലി ലക്ടി ഹേ ക്യാ? " (ഇവിടെ നല്ല മീന്‍ പിടിക്കുന്ന ചൂണ്ടയുണ്ടോ?)

"ഇത്രേ ഉള്ളൂ.. ഇത് ഈസിയല്ലേ.. ഞാനിപ്പം വാങ്ങി വരാം ട്ടോ... നിങ്ങളിവിടെ നില്‍ക്ക്"

"അത് വേണ്ട... ഞാനും കൂടെ വരാം" അവളെ ഒന്ന് കാണാന്‍ കിട്ടുന്ന ചാന്‍സ് കളയണ്ടല്ലോ.

പരുങ്ങി പരുങ്ങി കുഞ്ഞോനും ഞാനും അവരുടെ വീട്ടിലേക്ക് പോയി. കോലായില്‍ തന്നെ അവളുടെ തന്തപ്പടിയും അവളും ഇരിക്കുന്നുണ്ട്. അതിഥികളെ കാണുമ്പോള്‍ നമ്മുടെ മലയാളി പെണ്‍കുട്ടികള്‍ എഴുന്നേല്‍ക്കുന്നത് പോലെ അവളും എഴുന്നേറ്റ്. കുഞ്ഞോന്‍റെ കണ്ണുകള്‍ അവളില്‍ തന്നെയായിരുന്നു. ആ സൌന്ദര്യധാമത്തെ കണ്ടാസ്വദിക്കുന്നത്തിനിടയില്‍ പഠിച്ചു വെച്ച ഹിന്ദി മറന്നു. എങ്കിലും ഒരു വിധം കുഞ്ഞോന്‍ അവളുടെ തന്തപ്പടിയോടു ചോദിച്ചു. എന്നിട്ട് അവളുടെ മുഖത്ത് നോക്കി ഒരു പുഞ്ചിരി കൈമാറി. എന്തോ ഒരു പ്രശനം പോലെ, പെട്ടന്ന്‍ അവളുടെ മുഖം ചുവന്നു, അകത്തേക്ക് ഓടി മറഞ്ഞു.

"ക്യാ?" ചോദിച്ചത് മനസ്സിലാവാതെ തന്തപ്പടി സംശയ നിവാരണം നടത്തി.

"തേരെ പാസ് മസ്റ്റ്‌ പകട്നെവാലി ഏക്‌ ലട്കി ഹേ ക്യാ?" ലവലേശം പതറാതെ ഇത്തവണ കുഞ്ഞോന്‍ ഉറപ്പിച്ചു ചോദിച്ചു.

കസേരയില്‍ ചാടി എഴുന്നേറ്റ് അയാള്‍ അലറി.

"അരെ സാലെ കുത്തെ കമീനെ.. തേരി ഹിമ്മത് കൈസേ ഹുയീ യെഹ് പൂച്നെ കി.......... "

ബാക്കി കേള്‍ക്കാന്‍ കഴിഞ്ഞില്ല. പെട്ടന്നുണ്ടായ അക്രമത്തെ ചെറുക്കാന്‍ വേണ്ടി ഞങ്ങള്‍ ഓടി മറഞ്ഞു. കന്നഡക്കാരി വധുവായി എത്തുന്നത് സ്വപനം കണ്ടത് വെയ്സ്റ്റ് ആയി.

അയാളെ ദേഷ്യം പിടിപ്പിക്കാന്‍ മാത്രം ഒന്നും കുഞ്ഞോന്‍ ചോദിച്ചിട്ടില്ല. ഇത്രേ ചോദിച്ചുള്ളൂ... നിങ്ങളെ അടുത്ത് പിടിക്കാന്‍ പറ്റിയ നല്ല പെണ്‍കുട്ടിയുണ്ടോ? അത് ചോദിച്ചതിനു ശേഷം അയാളുടെ മോളുടെ മുഖത്ത് നോക്കിയതും യാദൃശ്ചികം ആവാം.

NB: ദയവു ചെയ്ത് ചിരിക്കണം എന്നഭ്യര്‍ഥിക്കുന്നു.

Monday, September 9, 2013

പ്രവാസിയുടെ പാര്‍ക്കാന്‍ പോവല്‍...



കുട്ടികാലത്ത് നാട്ടില്‍ ബന്ധുവീടുകളില്‍ പാര്‍ക്കാന്‍ പോവുക അല്ലെങ്കില്‍ കൂടാന്‍ പോവുക എന്നൊരു രസകരമായ പരിപാടിയുണ്ട്. മനസ്സില്‍ എന്നും  താലോലിക്കാവുന്ന അനുഭവങ്ങള്‍ പകര്‍ന്നു തന്ന കുട്ടിക്കാലത്തിലെ മനോഹരമായ ദിവസങ്ങള്‍. അത്ര മധുരതരമല്ലെങ്കിലും വ്യാഴായ്ച്ച ദിവസങ്ങളില്‍ പ്രവാസികളും പാര്‍ക്കാന്‍ പോവാറുണ്ട്. ഒരിക്കല്‍ ഞങ്ങളുടെ ഒരു സുഹൃത്തിന്‍റെ സുഹൃത്ത് സുക്കര്‍ ഭാഷയില്‍ പറഞ്ഞാല്‍ ഫ്രണ്ട് ഓഫ് ഫ്രണ്ട് ഞങ്ങളുടെ റൂമില്‍ കൂടാന്‍ വന്ന കദന കഥയാണ് പറയുവാന്‍ ഉദ്ദേശിക്കുന്നത്.

ഇതിലെ കഥാപാത്രങ്ങളുടെ പേരുകള്‍ ഞാനൊഴികെ യഥാര്‍ഥമല്ല.

തിയതി: 15/10/2011 സമയം: 07:45 PM

സുഹൃത്ത് മജെന്ദന്‍ മൊബൈലില്‍ വിളിച്ചു പറഞ്ഞു. ഇന്ന് നമ്മുടെ റൂമില്‍ ഒരു പുതിയ അതിഥി ഉണ്ട്, ഭക്ഷണം അവനും കൂടെ ഉണ്ടാക്കണം.

"ഡാ.. ഇന്ന് ഫുഡ്‌ ഉണ്ടാക്കുന്നില്ല. ഒന്‍പതു മണി ആവുമ്പോള്‍ നീ അവനെയും കൂട്ടി നീ നേരെ ദോഹ റോക്സിലേക്ക് വാ. നമുക്കവിടെ നിന്നും കാണാം." റൂമിലെ തലയെടുപ്പുകാരനായ ശുക്കൂര്‍ മറുപടി കൊടുത്തു.

സമയം 9:15 PM

ദോഹ റോക്സ്, എല്ലാവരും തന്തൂരിക്ക് ഓര്‍ഡര്‍ കൊടുത്ത് അക്ഷമരായി ഇരിക്കുന്നു. അതിനിടയില്‍ പുതിയ സുഹൃത്തിനെ പരിചയപ്പെട്ടു. പേര് അസീസ്‌, ഒരു 80-90 കിലോ യുള്ള കണ്ടാല്‍ പാവത്തരം തോന്നുന്ന ഒരു ഒന്നൊന്നര മനുഷ്യന്‍. മലപ്പുറം സ്വദേശി. പുതുതായി വന്നു കമ്പനിയില്‍ ജോയിന്‍ ചെയ്തിട്ടേ ഉള്ളൂ. കമ്പനിയില്‍ മുഴുവന്‍ അറബികള്‍, താമസവും അവരോടൊപ്പം ആയതിനാല്‍ ഒരു വെള്ളിയാഴ്ച എങ്കില്‍ ഒരു വെള്ളിഴായ്ച്ച മലയാളം സംസാരിക്കാനും അവധി ആഘോഷിക്കാനും വേണ്ടി വന്നതാണ്. യാ അല്ലാഹ്.. അവന്‍ തന്തൂരി തിന്നുന്നത് കണ്ടപ്പോള്‍ കണ്ണ് തള്ളി പോയി. ഇവന് അറബികള്‍ ഫുഡ്‌ ഒന്നും കൊടുക്കാറില്ലേ എന്നാ ചിന്ത മനസ്സിലൂടെ മലപ്പുറം റൂട്ടിലെ ബസ്‌ പോലെ പാഞ്ഞു പോയി.

സമയം 11:48 PM

ദോഹ റോക്സിലെ ഫുഡിന്‍റെ ഹാങ്ങ്‌ ഓവര്‍ മാറ്റാന്‍ ദോഹ കോര്‍ണിഷില്‍ പോയി കടലിലെ വെള്ളവും, കരയില്‍ നിന്ന് മീന്‍ പിടിക്കുന്നവരുടെ മുഖഭാവങ്ങളും കണ്ടതിനു ശേഷം റൂമില്‍ എത്തി. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പച്ചയിറിച്ചി തിന്നു കൊണ്ട് ഉറങ്ങാന്‍ കിടക്കുമ്പോള്‍ സമയം പിന്നെയും വൈകി.

തിയതി: 16/10/2011സമയം: 02:00 AM

മജന്ദന്‍ എന്നെ വിളിച്ചുണര്‍ത്തുന്നു. "ജസിക്കാ..ജസിക്കാ... എഴുന്നേല്‍ക്ക്, വേഗം വേഗം" .. "എന്താടാ.. എന്താ പ്രശ്നം?"  കിടന്നു ഉറക്കം വന്നിട്ടേ ഉള്ളൂ, കണ്ണ് തുറക്കാതെ ഞാന്‍ ചോദിച്ചു. "ജസീക്ക, അസീസിന് എന്തോ പ്രശ്നമുണ്ട്?"

"എന്ത് പ്രശ്നം"?

"ദാ നോക്ക്... കണ്ടില്ലേ?"

കണ്ണ്‍ തിരുമ്മി ഞാന്‍ നോക്കുമ്പോള്‍ അസീസ്‌ വേദനകൊണ്ട് പുളയുകയാണ്. ഞാന്‍ മജന്ദനോട് ശുക്കൂറിനെ വിളിച്ചുണര്‍ത്താന്‍ പറഞ്ഞു.

ഞാന്‍ അസീസിന്‍റെ അടുത്തേക്ക് ചെന്ന്, ചോദിച്ചു.

"അസീസ്‌.. എന്ത് പറ്റി?"

"ഹൌ.. വയ്യ.. എനിക്ക് വയ്യ.... എന്‍റെ നെഞ്ചില്‍ കൂട് തളരുന്ന വേദന"

അപ്പോഴേക്കും ഷുക്കൂറിന്‍റെ മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്നു. നാട്ടില്‍ നിന്നും ആരോ വിളിക്കുന്നു. ഈ സമയത്ത് നാട്ടില്‍ നിന്നും ആരാണ് വിളിക്കുന്നത്? ശുക്കൂര്‍ ഫോണ്‍ എടുത്തു."ഹലോ.. ശുക്കൂര്‍ അല്ലേ? "

"അതെ, ആരാ സംസാരിക്കുന്നത്"?

"ഇത് ഞാനാ, അസീസിന്‍റെ ബാപ്പ"

'ഏത് അസീസ്‌?"

'നിങ്ങളെ റൂമില്‍ ഇന്ന് വന്നില്ലേ, അവന്‍റെ ബാപ്പയാണ്, അവനിപ്പോള്‍ സുഖമുണ്ടോ? ആശുപത്രിയില്‍ കൊണ്ട് പോയോ?" ദയനീയമായ സ്വരത്തില്‍ അദ്ദേഹം ചോദിച്ചു.

"ങാ.. അവനു സുഖമില്ല, ആശുപത്രിയില്‍ കൊണ്ട് പോവുകയാണ്. നിങ്ങളോട് ആരാ പറഞ്ഞത് അവനു സുഖമില്ലാന്ന്‍'?

"അവന്‍ കുറച്ചു മുന്പ് വിളിച്ചിരുന്നു, അവന്‍ ഇപ്പോള്‍ മരിക്കുമെന്നും പറഞ്ഞു. ന്‍റെ മോന് ഒന്നും പറ്റാതെ നോക്കണേ" അദ്ദേഹം കരച്ചിലിന്‍റെ വക്കിലെത്തി.

"നിങ്ങള്‍ പ്രശ്നമാക്കണ്ട, അവനു ഒന്നും ഇല്ല. ഞാന്‍ കുറച്ച് കഴിഞ്ഞു നിങ്ങളെ വിളിക്കാം" ശുക്കൂര്‍ ഫോണ്‍ വെച്ചു. എന്നിട്ട് എന്‍റെ നേരെ തിരിഞ്ഞു. "അവന്‍ എന്ത് പൊട്ടനാ.. മരിക്കാന്‍ പോണൂന്ന് ഒക്കെ നാട്ടിലേക്ക് വിളിച്ചു പറയാ? ഇനി മരിച്ചാല്‍ നമ്മള് വിളിച്ചു പറയൂല്ലേ. മണ്ടന്‍ കൊണാപ്പി?

"ഷുക്കൂറെ ഇത് സീരിയസ് ആണ്. നീ വേഗം ആംബുലന്‍സ് വിളി" നിലത്ത് കിടന്നു എരിപൊരി കൊള്ളുന്ന അസീസിനെ കാണിച്ചു ഞാന്‍ പറഞ്ഞു. "ആംബുലന്‍സ് ഒന്നും വേണ്ട, നമ്മള്‍ക്ക് കൊണ്ട് പോവാം, ഈ സമയത്ത് റോഡില്‍ തിരക്കുണ്ടാവില്ല. ഇനി അവിടെ എത്തുന്നതിനു മുന്പ് മാറിയാലോ?

റൂമില്‍ എല്ലാവരുടെയും മുഖത്ത് പരിഭ്രാന്തി പടര്‍ന്നു. ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല.
ഈ തടിയന്‍ ഇവിടെ കിടന്നു എന്തേലും പറ്റിയാല്‍ എടുത്തു പൊക്കാന്‍ ആരോഗ്യമുള്ള ആരും ഇല്ല. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. അസീസിനെയും കൊണ്ട് എല്ലാവരും ഹമദിലേക്ക് കുതിച്ചു.സംസാരിക്കാന്‍ പറ്റാത്ത വിധം കുഴങ്ങിയിരിക്കുന്നു അസീസ്‌.

സമയം: 02:15 AM
ഹമദ്‌ എമെര്‍ജെന്‍സി കേസുകള്‍ക്ക് അല്ലാത്തവക്ക് ഐ ഡി കാര്‍ഡ് നിര്‍ബന്ധമാണ്‌. ഇവന്‍റെ കയ്യില്‍ ഐ ഡി യോ പാസ്പോര്‍ട്ട് കോപ്പിയോ ഇല്ല. മലയാളിയായ ഒരു നല്ല റിസപ്ഷനിസ്റ്റ് ആയത് കൊണ്ട് പെട്ടന്ന് തന്നെ എമെര്‍ജെന്‍സിയിലേക്ക് മാറ്റി തന്നു. ഞങ്ങളെ എല്ലാം പുറത്താക്കി. നാട്ടില്‍ നിന്നും തുടരെ തുടരെ കാളുകള്‍ വരുന്നു. ബാപ്പയും, അമ്മാവനും എന്ന് വേണ്ട അവന്‍റെ കുടുംബക്കാര്‍ മുഴുവനും വിളിക്കുന്നു. അവരെ പറഞ്ഞു സമാധാനിപ്പിക്കുന്ന ശുക്കൂര്‍. ഇടക്കിടെ റിസപ്ഷനില്‍ പോയി കാര്യം തിരക്കും.  പിന്നീട് വീണ്ടും വന്നു സീറ്റില്‍ ഇരിക്കും. മണിക്കൂറുകള്‍ കടന്നു പോയി. എന്നെയും മജീദിനെയും അസീസിനെ കാണാന്‍ അനുവദിച്ചു.പേടിക്കാനൊന്നുമില്ല. കയ്യില്‍ ഡ്രിപ് ഒക്കെ കൊടുത്ത് അസീസ്‌ ഇരിക്കുന്നു. കുഴപ്പമൊന്നും ഇപ്പോള്‍ കാണുന്നില്ല എന്ന് അറബിയായ ഡോക്ടര്‍ പറഞ്ഞു. അല്‍പ സമയത്തിനകം ഡിസ്ചാര്‍ജ് ചെയ്യുമെന്നും പറഞ്ഞു.

സമയം 05:10
അസീസിനെ ഡിസ്ചാര്‍ജ് ചെയ്ത് ഞങ്ങള്‍ റൂമിലേക്ക് തിരിച്ചു. ജൈദ ഫ്ലൈ ഓവറിന്‍റെ അടിയില്‍ നിന്നും കാറിന്‍റെ പിന്‍സീറ്റില്‍ നിന്നും ഒരു പൊട്ടി തെറി ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കിയതും, ശുക്കൂര്‍ കാറിന്‍റെ ഗ്ലാസ്‌ വിന്‍ഡോ താഴ്ത്താന്‍ തുടങ്ങിയതും ഞാന്‍ കണ്ടു. ഒരു മുന്കരുതലിനു വേണ്ടി, മൂക്കുകള്‍ പൊത്തി ഞാന്‍ അസീസിന്‍റെ  ഗ്യാസിനെ പ്രതിരോധിച്ചു. നാട്ടിലെയും, മറുനാട്ടിലേയും മനുഷ്യരെ പരിഭ്രാന്തിയിലാക്കി, അവരുടെ ഉറക്കം കളയുന്ന, ഒരു മാരക രോഗമാണ് ഗ്യാസ് അല്ല, ഇത്തരം ആളുകള്‍ എന്ന് ചുരുക്കി പറയാന്‍ ഉദ്ദേശിക്കുന്നു.
------------------------------------------------------------------------------------------------------------------------------


NB: നീണ്ട ഒരു ചളിക്കഥ ആയതില്‍ ക്ഷമിക്കുക. ഇനി എഴുതുമ്പോള്‍ നീളം കുറഞ്ഞ ചളി എഴുതാന്‍ ശ്രമിക്കുന്നതാണ്.. :)

Wednesday, September 4, 2013

മാപ്പ് .....


സഖിമാരും ഞാനും എന്ന എന്‍റെ പ്രശസ്തമായ ഖണ്ഡകാവ്യത്തില്‍ നിന്നും ഉള്ള ഒരേട്‌.... :)

 




കാറ്റൊരു പരിഭവം കടലിനോടോതുന്നു
കടലത് കരയില്‍ തല്ലി തിമിര്‍ക്കുന്നു
പറയുവാന്‍ വയ്യെങ്കില്‍ എന്തിനീ പരിഭവം
പറയു നീ പ്രിയ സഖീ മറയാതെ എന്‍ മുന്നില്‍

കാത്ത് നിന്നൂ ഞാനീ കുന്നിന്‍ ചെരിവിതില്‍
അകലേക്ക് നീ മാഞ്ഞു മറയുന്നതിന്‍ മുന്‍പേ
ഇരുളിലൊരു വിങ്ങലായ് മാറുമീ സങ്കടം
പേറുവാന്‍ ശക്തിയില്ലെന്നോര്‍ക്കണം സഖീ

നനയുമീ കണ്‍തടം ഓര്‍ക്കണം നീ സഖീ
വിങ്ങുമീ വാക്കുകള്‍ കേള്‍ക്കണം നീ പ്രിയേ
ഏതോ കിരണത്താല്‍ പൊള്ളിയ വാക്കുകള്‍
സദയം ക്ഷമിച്ചു നീ മാപ്പേകണം സഖീ

അരുതായ്മ വല്ലതും വന്നുപോയീടുകില്‍
സഖീ നമ്മളൊന്നല്ലേ നാമിനിയും കാണില്ലേ
അറിയുന്നു ഞാന്‍ നിന്‍റെ വ്യഥകളെല്ലാം സഖീ
അരികത്ത് വീണ്ടും നീ വന്നീടുമോ പ്രിയേ...
--------------------------------------------------------------



ലേബല്‍: മാക്സിമം ബെര്‍പ്പിക്കല്‍....


ജസി ഫ്രണ്ട് 
ദോഹ - ഖത്തര്‍

Sunday, September 1, 2013

യാത്രക്കാരന്‍




അച്ഛന്റെ മുഖത്ത് മൂര്‍ച്ചയുള്ള ആയുധം കൊണ്ട്
തലങ്ങും വിലങ്ങും ആരോ കോറിയിട്ടിരിക്കുന്നു 

വരണ്ടുണങ്ങിയ കൈകളില്‍ അധ്വാനത്തിന്‍റെ
തഴമ്പ് കറുത്ത് തടിച്ച് മുഴച്ചു നില്‍ക്കുന്നു 

അച്ഛന്റെ തല കീറി താഴിട്ടു പൂട്ടിയിരിക്കുന്നു
കരിഞ്ഞുണങ്ങിയ ആമാശയം പുകഞ്ഞു കൊണ്ടിരിക്കുന്നു

ഇനി ഒരടി നടക്കാന്‍ കഴിയാത്തവിധം ഓടി തളര്‍ന്ന
കാല്‍പത്തികള്‍ പൊട്ടി പൊളിഞ്ഞു തൂങ്ങിക്കിടക്കുന്നു

രണ്ടറ്റവും കൂട്ടിചേര്‍ക്കാനുള്ള പ്രയത്നത്തില്‍
കിതച്ച് കിതച്ച് തൊണ്ടക്കുഴി ഉള്‍വലിഞ്ഞിരിക്കുന്നു

കുഴിഞ്ഞ കണ്ണുകളില്‍ പ്രതീക്ഷയുടെ ഒരു തിരിനാളം പോലും
അണഞ്ഞു തീര്‍ന്നതിന്‍റ് അടയാളങ്ങളുണ്ടായിരുന്നില്ല

മിഴി കോണില്‍ തടം കെട്ടി നില്‍ക്കുന്ന കണ്ണീരിനു
രക്തത്തിന്റെ ഭയപ്പെടുത്തുന്ന ഗന്ധമായിരുന്നു. 

തിളച്ചു മറിഞ്ഞ ഹൃദ്തടം അച്ഛന്റെ വായിലൂടെ
പുറത്തേക്ക് ഒഴുകി പരന്നു കിടക്കുന്നു,
 
രുചിയറിയാത്ത പാനീയം കഴിച്ചുകൊണ്ട്  
പലിശയും വട്ടിപലിശയും വേണ്ടാത്തിടത്തേക്ക്
ആരോടും പറയാതെ അച്ഛന്‍ തനിച്ചാണ് യാത്രയായത്.

---------------------------------------------------------------------------------
 
ജസി ഫ്രണ്ട് 
ദോഹ - ഖത്തര്‍