Wednesday, July 17, 2013

ഗസലും ഞാനും..




എന്തെങ്കിലും ഒക്കെ എഴുതുമ്പോള്‍ ആണ് മനസ്സിന് ഒരു കുളിര് അല്ലെങ്കില്‍ ഒരു തണുപ്പ് അതും അല്ലെങ്കില്‍ ഒരു സുഖം .....

നിങ്ങളെ ഒക്കെ ഇങ്ങനെ ബുദ്ധിമുട്ടിക്കേണ്ടി വന്നതില്‍ ദുഖമുണ്ട്...





 

ഹേയ് ശ്രവണ സുന്ദരിയായ ഗസല്‍
വിട പറയും മുന്‍പേ എനിക്ക് ചോദിക്കാനുണ്ട്...

നിദ്രാവിഹീനങ്ങളായ രാവുകളിലെന്നെ
തഴുകി തലോടി ഉറക്കിയപ്പോഴോ?
ഏകാന്തതയുടെ കനല്‍ പഥങ്ങളില്‍
എന്നോടൊപ്പം കൂട്ട് ചേര്‍ന്നപ്പോഴോ?
എപ്പോഴാണ് നീ എനിക്ക് പ്രിയപ്പെട്ടവളായത്? 

നിന്‍റെ വശ്യമായ സൌന്ദര്യം എന്‍റെ
സ്വപ്നങ്ങള്‍ക്ക് നിറം കൊടുത്തപ്പോഴോ?
നിന്‍റെ ശബ്ദ താരുണ്യം എനിക്കെന്‍റെ
യൌവനം തിരിച്ചു നല്കിയപ്പോഴോ?
എപ്പോഴാണ് ഞാന്‍ നിന്നെ പ്രേമിച്ചു തുടങ്ങിയത്?

ഈ ജീവിത സായഹ്നത്തില്‍  
നെഞ്ചില്‍ വിടരാന്‍ കൊതിച്ച പ്രണയവും 
ജീവിതം എഴുതാന്‍ കൊതിച്ച വരികളും
എന്‍റെ നെഞ്ചകം കരിച്ചു ചാമ്പലാക്കുമ്പോഴാണോ?   
എപ്പോഴാണ് നീ എനിക്ക് സ്വന്തമായത്?  




ജസി ഫ്രണ്ട്
ദോഹ
ഖത്തര്‍

Friday, June 21, 2013

പതിനാറിന് എന്തേ ഇത്ര കയ്പ്?







മുസ്ലിം പെണ്‍കുട്ടികളുടെ ഭാവിയെ കുറിച്ചുള്ള ഉത്കണ്ട ഇത്രത്തോളം  ഉണ്ടാവുമെന്ന് സഹോദര സമുദായക്കാരില്‍ നിന്നും, യുക്തി സമുദായത്തില്‍ നിന്നും ഉള്ള പ്രതികരണങ്ങള്‍ വെളിവാക്കുന്നു. മുസ്ലിം പെണ്‍കുട്ടികളുടെ ഭാവിയെ കുറിച്ച് ഓര്‍ത്ത് ചിലര്‍ക്ക് കണ്ണീര്‍ പൊടിയുകയും പാതിരാവില്‍ ദുസ്വപ്നം കണ്ടു ഞെട്ടി ഉണരുകയും ചെയ്യുന്നു.

വര്‍ത്തമാന കാല വിവാഹങ്ങള്‍ മുസ്ലിം സമുദായത്തില്‍ എങ്ങനെ നടക്കുന്നു എന്നതിന് ഒരു വിധ യുക്തിയോ ചിന്തയോ കൂടാതെ, കേട്ടപാതി കേള്‍ക്കാത്ത പാതി മൌസും പിടിച്ചു സൈബര്‍ ലോകമാകെ പ്രകമ്പനം കൊള്ളിക്കുന്ന മുദ്രാവാക്യങ്ങളും ആക്രോശവും മുഴക്കുന്നവര്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുസ്ലിം സമുദായത്തില്‍ മാത്രമല്ല ഇന്ത്യയില്‍ ഉടനീളം ഉണ്ടായിരുന്ന ശൈശവ വിവാഹങ്ങളുടെ ആകെ മൊത്തം ടോട്ടല്‍ കുത്തക മുസ്ലിം സമുദായത്തിന് ആണെന്ന രീതിയില്‍ ഉള്ള കഥകള്‍ പ്രചരിപ്പിക്കുകയാണ്.

ഇന്ത്യയില്‍ പ്രായപൂര്‍ത്തി ആവുന്നതിനു മുന്പ് തന്നെ ശൈശവ വിവാഹങ്ങള്‍ നടന്നു വരുന്ന കാലഘട്ടം അവസാനിച്ചിട്ടു ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനിസ്ലാമിക സമൂഹത്തില്‍ നടമാടിയിരുന്ന അനാചാരം നിര്‍ത്തലാക്കാന്‍ ഇസ്ലാം കൊണ്ടു വന്ന നിയമം ആയിരുന്നു പ്രായപൂര്‍ത്തി ആവാത്തവരെ കൊണ്ടു വിവാഹം കഴിപ്പിക്കുന്നത് നിഷിദ്ധമാക്കിയത്. വിവാഹത്തിനു നിയമ പരിരക്ഷ കൊടുത്ത ഇസ്ലാം അത് വഴി സ്ത്രീകളുടെ അവകാശം വക വെച്ച് കൊടുക്കുകയായിരുന്നു. ഏതൊരു മുസ്ലിം സ്ത്രീക്കും ഇന്നുള്ളത്ര സ്വാതന്ത്ര്യം നിയമപരമായി മറ്റൊരു കൂട്ടര്‍ക്കും അവകാശപ്പെടാന്‍ കഴിയില്ല. ഇന്നും ശാസ്ത്രീയമായി പരിശോധിച്ചാല്‍ ആര്‍ത്തവപ്രായമായ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിണോ ഗര്‍ഭം ധരിക്കുന്നതിനോ പ്രായഭേദമന്യേ ഒരു വിധ പ്രശ്നങ്ങളും ഉണ്ടാവുന്നില്ല എന്ന് കണ്ടെത്താം.

പുളിയച്ചാറും, കടിച്ചാല്‍ പൊട്ടിയും തിന്നു ജീവിക്കുന്ന ബുദ്ധിയും വിവരവും ഇല്ലാത്ത ഒരു മനുഷ്യ വിഭാഗമായി പതിനാറാം വയസ്സിനെ ആരെങ്കിലും കാണുന്നെങ്കില്‍ ഒരു തലമുറ പിറകിലേക്ക് അല്ലെങ്കില്‍ സ്വന്തം മാതാപിതാക്കളിലേക്ക് നോക്കിയാല്‍ മതി. അവര്‍ പതിനാറിന് മുന്‍പേ വിവാഹം കഴിച്ചവര്‍ ആയിരിക്കാം.

കേട്ടിട്ടില്ലേ “അവള്‍ ഇപ്പോഴും മധുര പതിനാറുകാരി” ആണ് എന്ന പ്രയോഗം? എന്താണാവോ പതിനാറിന് ഇത്ര മധുരം എന്ന് ഒരിക്കല്‍ എങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? അല്ലെങ്കില്‍ ആ പ്രയോഗം കണ്ടു പിടിച്ചവനെ മുക്കാലിയില്‍ കെട്ടി അടിക്കണോ? ആ പാവം ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടാവില്ല. “പാഠം ഒന്ന്‍ ഒരു വിലാപം” എന്ന സിനിമയിലെ മൈസൂര്‍ കല്യാണം പോലെ ആണ്
16 മത്തെ വയസ്സില്‍ നടക്കുന്ന വിവാഹങ്ങള്‍ എന്ന തെറ്റിധാരണ മുസ്ലിം സമുദായം പോലും കൊണ്ടു നടക്കുന്നു. വിവാദങ്ങള്‍ ആണ് കേരളീയ സമൂഹത്തിന്‍റെ പൊതു ഭക്ഷണം, അത് ഇസ്ലാമിന് എതിരില്‍ ആയാല്‍ ഊണ് കുശാല്‍ ആയി എന്നര്‍ത്ഥം.

ഇസ്ലാമില്‍ വിവാഹം പരിശുദ്ധമായ ഒരു കാര്യമാണ്. വിവാഹത്തിനും വിവാഹേതര ജീവിതത്തിനും ഇത്രയും പ്രാധാന്യം കൊടുക്കുന്ന മറ്റൊരു വീക്ഷണം ലോകത്ത് ഇന്ന് നിലവില്‍ ഉള്ളതായി അറിവില്ല. ഉണ്ടെകില്‍ അത് നല്ലത്. ഇസ്ലാമിക നിയമപ്രകാരം അല്ലാതെ വല്ലവനും തന്റെ മകനെയോ മകളെയോ വിവാഹം കൊടുത്തയച്ചാല്‍ അത് ഇസ്ലാമിക വിശ്വാസ പ്രകാരം നിഷിദ്ധം ആണ്. മുസ്ലിം ആയ ഒരു മനുഷ്യന്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് ഇസ്ലാമിനെയും മുസ്ലികളെയും പഴിചാരുക എന്നത് ശുദ്ധ അസംബന്ധമാണ്. ഗര്‍ഭിണിയെ കൊന്നു ഭ്രൂണം പുറത്തെടുത്ത മോഡി ഹിന്ദു ദര്‍ശനത്തെ പ്രതിനിധീകരിക്കാത്തത് പോലെ, വ്യക്തികള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് ഇസ്ലാമിനെ പഴിചാരുന്നത് വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ക്ക് ചേര്‍ന്നതല്ല.

യാതാര്‍ത്ഥ്യം (1)
ജാതകത്തിന്‍റെ പേരില്‍ ഒരുപാട് പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും  വിവാഹ സ്വപ്‌നങ്ങള്‍ കുഴിച്ചുമൂടപ്പെട്ട ഒരു സമൂഹത്തില്‍ ആണ് നമ്മള്‍ ഇപ്പോഴും ജീവിച്ച് കൊണ്ടിരിക്കുന്നത് എന്ന ഒരു നഗ്ന സത്യം മറച്ചുവെക്കപ്പെടുകയോ സൌകര്യപൂര്‍വ്വം അവഗണിക്കുകയോ ചെയ്യുന്നു. കാലം കുറെ കഴിഞ്ഞു പൊരുത്ത വിവാഹം നടന്നവര്‍ക്ക് കുട്ടികള്‍ ഉണ്ടാവാത്ത അവസ്ഥയും ഉണ്ട്. ഏതാനും ചില വിശ്വാസങ്ങളുടെ പേരില്‍ നടക്കുന്ന ഈ ക്രൂരത നിര്‍ത്താനായില്ലേ എന്ന് ചോദിച്ചാല്‍ ത്രിശൂലവും കാവി കൊടിയും പിടിച്ചു ആര്ത്തട്ടഹസിച്ച് കൊണ്ടു ഒരു പട തന്നെ വരും (ദയവു ചെയ്തു എന്നെ വര്‍ഗീയവാദി എന്ന് വിളിക്കരുത്). പരസ്പരം സ്നേഹിക്കുന്നവര്‍ ഒരേ സമുദായക്കാര്‍ ആണെങ്കിലും ജാതീയതയുടെ വിത്ത്‌ പാകി അവരെ തമ്മില്‍ അകറ്റുകയും ക്രൂരമായ പീഡനങ്ങള്‍ ഏല്പിക്കുകയും ദുരഭിമാന കൊലകള്‍ വരെ നടത്തുകയും ചെയ്യുന്നു. ഇവര്‍ക്കൊന്നും സ്വപ്നങ്ങളും ജീവിതവും ചേരില്ലേ?

യാതാര്‍ത്ഥ്യം (2)
ശൈശവ വിവാഹം നടക്കുന്ന സഹോദര സമുദായത്തില്‍ നിന്ന് ഒരു ചിത്രം മുകളില്‍ കൊടുത്തിരിക്കുന്നു. കീ ബോര്‍ഡ് എന്നത് വിപ്ലവം ആണെങ്കില്‍ അതിനെതിരെ ആദ്യം പടവാള്‍ എടുക്കട്ടെ.

യാതാര്‍ത്ഥ്യം (
3)
പതിനാറു അല്ലെങ്കില്‍ പതിനേഴു വയസ്സുള്ള ഒരു മുസ്ലിം പെണ്‍കുട്ടിക്ക്  നിങ്ങള്‍ വിവാഹ ആലോചനയുമായി ചെന്ന് നോക്കൂ.. അപ്പോള്‍ കാണാം നിങ്ങളുടെ ആവനാഴിയിലെ അസ്ത്രം മുനയൊടിഞ്ഞ ഇരുമ്പിന്‍ കഷ്ണം മാത്രമാണെന്ന്.

ജസി ഫ്രണ്ട്
ദോഹ – ഖത്തര്‍

Sunday, June 16, 2013

വീണ ........

ജനിച്ച അന്ന് മുതല്‍ വിചാരിക്കുന്നതാണ് ഒരു ഗാനം എഴുതണമെന്നും അത് നാലാളെ കൊണ്ടു വായിപ്പിക്കണമെന്നും... ഇന്നാ ആഗ്രഹം സാധ്യമായി.. ദയവായി എന്നെ തല്ലികൊല്ലരുത് ........ :) 
 






പ്രണയം തുളുമ്പിയ വീണ
ഇവള്‍ പ്രണയം തുളുമ്പിയ വീണ 
മനസ്സിലെ മോഹങ്ങള്‍ മാറോട് ചേര്‍ത്ത്
മനുഷ്യനെ മയക്കിയ വീണ
ഇവള്‍ മനസ്സിനെ കുളിര്‍പ്പിച്ച വീണ


കാതരയായവള്‍ എന്നോട് ചൊല്ലിയ
മധുര ഗാനങ്ങള്‍ ഇന്നെവിടെ?  
ജീവിതയാത്രയില്‍ ഈണം കൊടുത്തൊരു 
പ്രണയ സൌധങ്ങള്‍ ഇന്നെവിടെ?


വ്രണിതമാം ഹൃദയത്തിനുള്ളില്‍ നിന്നുയരുന്ന 
നനവൂറും തേങ്ങല്‍ നീ കേള്‍ക്കുന്നുവോ? 
കനവിലും നിനവിലും ഞാനെറ്റ് പാടിയ 
സപ്തസ്വരങ്ങള്‍ നീ പാടാറുണ്ടോ? 

ഇരവിലും പകലിലും നിന്‍ മേനിയില്‍ 
ഞാന്‍ വിരല്‍ തൊട്ടുണര്‍ത്തിയ ഈണങ്ങളില്‍ 
വിതുമ്പി കരഞ്ഞു കൊണ്ടിന്നു ഞാന്‍ ഓമലേ 
പിരിയുന്നു നിന്നെ ഞാന്‍ എന്നേക്കുമായി 

മൃത്യുവില്‍ അഭയം ഞാന്‍ പുല്‍കിടുന്നു... 
അവിടെ ഞാന്‍ പ്രണയത്തെ തേടിടുന്നു....  


ജസി ഫ്രണ്ട് 
ദോഹ 
ഖത്തര്‍ 

Friday, March 1, 2013

വ്യാഖ്യാനം

ഒന്നാം ക്ലാസ്സിലെ സ്ലേറ്റ് കുത്തിപ്പൊട്ടിച്ചതിനു ആയിരുന്നു ആദ്യത്തെ വഴക്ക്
കുറ്റം ഉറപ്പില്ലാത്ത സ്ലേറ്റിനും

സുഹൃത്തിന്റെ കരണക്കുറ്റി നോക്കി
പൊട്ടിച്ചപ്പോൾ രണ്ടാമത്തെ വഴക്ക്
കുറ്റം നിരപരാധിയായ സുഹൃത്ത്

അടിച്ചു തളിക്കാരി ഗർഭിണി ആയതിനു
അടുത്ത വഴക്കും തുടങ്ങി
കുറ്റം വഴി പിഴച്ച ആ പെണ്ണിനും

ആധാരം എടുത്ത് ശീട്ട് കളിച്ചതിനു
ആയിരുന്നു പിന്നീടു വഴക്ക്
കുറ്റം തെറിച്ച കൂട്ടുകാർക്ക്

ഞാൻ ഇതുവരെ തെറ്റ് ചെയ്തിട്ടില്ല
എനിക്കു ശരിയെന്നു തോന്നുന്നതു
നിങ്ങളെന്തിനു തെറ്റെന്നു വ്യാഖ്യാനിക്കണം?


Friday, February 8, 2013

അനാഥത്വം









പ്രായ പൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെയോ ആണ്‍കുട്ടിയെയോ പരസ്പര സമ്മതത്തോടെയോ ഭീഷണിപ്പെടുത്തിയോ നടത്തുന്ന ലൈംഗിക വേഴ്ച ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം പീഡനത്തിന്റെ പരിധിയില്‍ വരുന്ന ക്രിമിനല്‍ കുറ്റമാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തുടനീളം കണ്ടു വരുന്ന ലൈംഗിക പീഡനങ്ങള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ടിരുന്നു. ഇപ്പോള്‍ ആ ഞെട്ടല്‍ മാറി അത് ഒരു വീരകൃത്യമായി. ബലാത്സംഗങ്ങള്‍ പുരുഷന്‍റെ പൌരുഷം അളക്കുന്നതിനുള്ള ഉപാധി ആയി മാറി കഴിഞ്ഞു എന്ന് പറയുന്നതാവും ഏറ്റവും ഉചിതം. നന്മ എന്നത് തിന്മയായും തിന്മ എന്നത് നന്മയായും കൊണ്ടു നടക്കുന്ന ഇന്ത്യ എന്ന മഹാ പീഡന രാജ്യത്ത്‌ ഇരകള്‍ വീണ്ടും വീണ്ടും പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് മനുഷ്യ സ്നേഹികള്‍ എന്ന നിലയില്‍ നമ്മെയെല്ലാം അസ്വസ്ഥരാക്കികൊണ്ടിരിക്കുന്നു.

എങ്ങനെ ഇന്ത്യയില്‍ ഇത്രയധികം പേര്‍ പീഡിപ്പിക്കപ്പെടുന്നു എന്ന രീതിയില്‍ ശരിയായ് വിധത്തില്‍ പഠനങ്ങള്‍ നടക്കുന്നില്ല എന്നത്‌ ദൌര്‍ഭാഗ്യകരമാണ്. ചിലര്‍ സ്ത്രീകളുടെ വസ്ത്രധാരണ രീതിയെ ചോദ്യം ചെയ്യുമ്പോള്‍ മറ്റു ചിലര്‍ പുരുഷന്‍റെ മനോഭാവം മാറ്റാന്‍ വേണ്ടി ശബ്ദം ഉയര്‍ത്തുന്നു. ഈ രണ്ടു കാര്യങ്ങളും ഇന്ത്യ എന്ന രാജ്യത്ത്‌ ഇപ്പോള്‍ നടക്കാത്ത സംഗതി ആയതിനാല്‍ കുറ്റം ചെയ്തവരെ പരമാവധി ശിക്ഷ നല്‍കി “ആദരിക്കുക” എന്നതിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. വ്യത്യസ്ത മതങ്ങളും വ്യത്യസ്ത ചിന്താധാരകളും കൊണ്ടു സമ്പന്നമായ ഇന്ത്യയുടെ മണ്ണില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ് സത്യം. ഗ്രന്ഥം ചുമക്കുന്ന കഴുതകളായി മാറി കഴിഞ്ഞു നാം. തെറ്റ് ചെയ്തവരെ ശിക്ഷിക്കുന്നതിനു പകരം രക്ഷിച്ചെടുക്കാന്‍ വേണ്ടി ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ടികളുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും പീഡനങ്ങള്‍ കൂട്ടുകയേ ഉള്ളൂ എന്ന ചിന്ത ഭാവിയെ കുറിച്ച് ആശങ്കപെടുന്ന, എന്നെ പോലെ ചിന്തിക്കുന്ന ഒരു പാട് ഇന്ത്യക്കാരെ വേദനിപ്പിക്കുന്നു. ഇന്ത്യയിലെ ഏതൊരു രാഷ്ട്രീയ പാര്‍ടിയെ എടുത്ത് നോക്കിയാലും തെറ്റ്‌ ചെയ്യുന്നത് സ്വന്തം അണികള്‍ ആണെങ്കില്‍ അല്ലെങ്കില്‍ സ്വന്തം നേതാക്കള്‍ ആണെങ്കില്‍ അവരെ രക്ഷിച്ചെടുക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ മനുഷ്യ സ്നേഹികള്‍ക്ക് സഹിക്കാന്‍ കഴിയുന്നതല്ല.  ജനാധിപത്യം എന്നത് കുറ്റം ചെയ്തവരെ രക്ഷിക്കാന്‍ ഉള്ള ഒരു വ്യവസ്ഥിതി ആയി മാറി കഴിഞ്ഞു.

നമ്മുടെ യുവാക്കളെ ആരാഷ്ട്രീയര്‍ ആക്കുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വിജയിച്ചിരിക്കുന്നു. നന്മയും തിന്മയും തിരിച്ചറിയാത്ത നപുംസകങ്ങളായി ഇന്ത്യന്‍ യുവത്വം അലയുന്നു. സിനിമകളിലും ഫാന്‍സ്‌ അസോസിയെഷനുകളിലും, സ്പോര്‍ട്സിലും പബ്ബിലും ബാറിലും നമ്മുടെ യുവാക്കള്‍ തളക്കപ്പെട്ടിരിക്കുന്നു. അഴിമതിയില്‍ മുങ്ങി കുളിച്ചു കിടക്കുന്ന ഭരണ പ്രതിപക്ഷങ്ങള്‍ നാടിന്‍റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക്‌ തടസ്സമായി. കലയും സാഹിത്യവും സിനിമയും കച്ചവടമായി മാറി. എഴുത്തും വരയും പണം കൊടുത്തു വാങ്ങാന്‍ കഴിയുന്ന ആഭരണങ്ങളായി മാറി. സമൂഹത്തെ നേര്‍വഴിക്ക് നയിക്കാന്‍ പോന്ന കറപുരളാത്ത നേതാക്കള്‍ ശവക്കല്ലറയിലും ചിതകളിലും ഒടുങ്ങി. ഒരു സമൂഹത്തിന്റെ നെടുംതൂണ്‍ ആയി മാറേണ്ട യുവജനങ്ങള്‍ക്ക്‌ പ്രാതിനിത്യമില്ലാത്ത വ്യവസ്ഥിതി നിലവില്‍ വന്നു. ഇന്ത്യ വൃദ്ധ വയോജനങ്ങള്‍ ഭരിക്കുന്ന രാജ്യമായി മാറി. ജനങ്ങളെ അവര്‍ തെരുവിലറക്കി രാജ്യത്തെ കൊള്ളയടിക്കാന്‍ തുടങ്ങി. വര്‍ഗീയതയുടെ വിഷം വിതറി സാമൂഹിക പ്രശ്നങ്ങള്‍ക്ക് വേണ്ടി ഒന്നിക്കുന്നതില്‍ നിന്നും അവര്‍ നമ്മെ വിലക്കി. വര്‍ഗത്തിന്റെയും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കാന്‍ തുടങ്ങി. ഉറങ്ങി കിടക്കുന്ന ഇന്ത്യന്‍ യുവത്വത്തിനു നേര്‍ വഴി കാണിക്കാന്‍ ആരുമില്ലാതെ അനാഥരായി. പരസ്പരം ശപിച്ചും തെറി പറഞ്ഞും കലഹിച്ചും നടക്കുന്ന പ്രവര്‍ത്തനമായി രാഷ്ട്രീയം ജനങ്ങളില്‍ നിന്ന് അകന്നു. ഇനി ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാവുമോ എന്ന് സംശയിക്കത്തക്കവൈധം കാര്യങ്ങള്‍ കൈവിട്ടു പോവുന്ന രീതിയില്‍ നമ്മുടെ ഇന്ത്യ മഹാ രാജ്യം മാറി. ഞാന്‍ ഇപ്പോഴും ഇന്ത്യയിലെ യുവാക്കളെ വിശ്വസിക്കുന്നു. ഒരു ശക്തിയായ്‌ ഒരു കൊടുങ്കാറ്റായി അവര്‍ തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നു. വ്യക്തിപൂജയില്‍ നിന്നും രാഷ്ട്രീയപൂജയില്‍ വര്‍ഗീയ പൂജയില്‍ നിന്നും ഇന്ത്യന്‍ യുവത സ്വാതന്ത്ര്യം നേടുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത്രയെങ്കിലും എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത് ഒരു കാര്‍ട്ടൂണ്‍ ആണ്.
ഐഎന്റെ മനസാക്ഷിയെ കരയിച്ച ഒരു കാര്‍ട്ടൂണ്‍. ശ്രീ ജോയ്‌ കുളനടയുടെ മറുനാടന്‍ മലയാളി എന്നാ ഇ പത്രത്തില്‍ വന്ന മുകളില്‍ കൊടുത്തിരിക്കുന്ന കാര്‍ട്ടൂണ്‍ (
http://www.marunadanmalayali.com/index.php?page=newsDetail&id=9401).
(താഴെ ആദ്യ കോളം)

പീഡനത്തിനു ഇരയായ പെണ്‍കുട്ടിയെ വേട്ടക്കാരും സമൂഹവും വീണ്ടും വീണ്ടും പീഡിപ്പിക്കുന്നത് എന്നെ ഞെട്ടിക്കുകയും കരയിപ്പിക്കുകയും ചെയ്തു. മനസാക്ഷി
മരിച്ച ഇന്ത്യക്കാരനെയാണ് ജോയ്കുളനടയുടെ കാര്ടൂണ്പ്രതിനിധീകരിക്കുന്നത്. ഒരു കാര്ട്ടൂണിസ്റ്റ് എന്ന നിലയില്‍ വളരെ അപക്വമായ ഒരു വര. സര്‍വോപരി ഇരയോടുള്ള അവഹേളനം. പീഡനങ്ങളെ നിസ്സാരവല്കരിക്കുംപോള്കൈ വിട്ടു പോവുന്നത് നന്മയും പകരം ശക്തിയാര്ജ്ജിക്കുന്നത് തിന്മയുടെ കാവലാള്കളും ആവും. ഒരു കൂട്ടം മനുഷ്യ മൃഗങ്ങള്ചവിട്ടി മെതിച്ച ഒരു പെണ്കുട്ടിയുടെ നിസഹായതക്ക് മേല്നടത്തിയ ബാലാത്കാരം ആയി ഞാന്‍ ഈ കാര്ട്ടൂണിനെ കാണുന്നു.  ഒരു കലാകാരന് ഇത്തരം കാര്‍ട്ടൂണ്‍ വരക്കുന്നതില്‍ ഒരു തെറ്റും ഇല്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. ഞാന്‍ ഈ കാര്‍ട്ടൂണ്‍ ഇവിടെ ഉപയോഗിക്കാന്‍ കാരണം ഈ കാര്‍ട്ടൂണ്‍ നമ്മുടെ ഇപ്പോഴത്തെ മാനസികാവസ്ഥയെ പ്രതിനിധീകരിക്കുന്നു എന്നതാണ്.

നീതിയും ധര്‍മവും തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ........ ജസി ഫ്രണ്ട്. 

Monday, February 4, 2013

ഉമ്മ





കണ്ണീര് പൊടിഞ്ഞ നാള്‍ മുതല്‍ 
കണ്ണീര് വറ്റുന്ന നാള്‍ വരെ 
കനവ് കാണാനും 
കനിവ് കാട്ടാനും പഠിപ്പിച്ച നന്മ 

കടലോളം സങ്കടം ഉള്ളിലുണ്ടെങ്കിലും 
ഒരു തുള്ളി പോലും തൂവാതെ 
പാട്ട് പാടിയും 
പാട്ട് പാടിച്ചും ഉറക്കിയ സംഗീതം 

ഇതള്‍ കൊഴിഞ്ഞ പൂക്കള്‍
ഞെട്ടറ്റു വീണ ബന്ധങ്ങള്‍ 
ഇതിനിടയില്‍ ഉമ്മ 
പുഞ്ചിരിയുമായ് നിറയുന്ന വസന്തം 

ഈ മരുഭൂമിയിലെ മരുക്കാറ്റിലും  
വിറങ്ങലിക്കുന്ന തണുപ്പിലും 
സ്വാന്തനമായ്‌ 
അകലെ ഉമ്മയുടെ പ്രാര്‍ത്ഥനകള്‍


ഒരുപാട് സ്നേഹത്തോടെ 
ഒരുപാട് പ്രതീക്ഷയോടെ
ഞാന്‍ ഒന്ന് ചോദിക്കട്ടെ
ഒരു ജന്മം കൂടി എന്റെ ഉമ്മയാവാമോ?




Friday, February 1, 2013

ആവിഷ്കാര സ്വാതന്ത്ര്യം


ആവിഷ്കാര സ്വാതന്ത്ര്യം








എന്‍റെ കണ്ണില്‍ കുത്തിയിട്ട്
എന്‍റെ കരള്‍ പറിച്ചെടുത്തിട്ട്
എന്‍റെ കയ്യും കാലും വെട്ടിമാറ്റി 
എന്‍റെ തുണി അഴിച്ചു നഗ്നാക്കി
ആവിഷ്കാര സ്വാതന്ത്ര്യം

എന്‍റെ മുറിവില്‍ എരിവ് പകര്‍ന്നു  
എന്‍റെ വേദനയില്‍ പൊട്ടിച്ചിരിച്ചു  
എന്‍റെ വായ മൂടിക്കെട്ടി
 എന്നെ തീവ്രവാദിയെന്നു വിളിച്ചു 
ആവിഷ്കാര സ്വാതന്ത്ര്യം